കുറ്റിപ്പുറം പാലം നവീകരണത്തില്‍ അഴിമതി. വിജിലന്‍സ് പരിശോധന നടത്തി

കുറ്റിപ്പുറം പാലം നവീകരണത്തില്‍ അഴിമതി. വിജിലന്‍സ് പരിശോധന നടത്തി

കുറ്റിപ്പുറം: മലബാറിന്റെ കവാടമായ കുറ്റിപ്പുറം പാലം നവീകരണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മലപ്പുറം വിജിലന്‍സ് പരിശോധന നടത്തി. വര്‍ഷങ്ങളോളം തകര്‍ന്ന് കിടന്ന പാലം മാസങ്ങള്‍ക്ക് മുന്നെയാണ് നവീകരിച്ചത്. പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ രാത്രികാലങ്ങളില്‍ പാലം അടച്ചിട്ടാണ് നവീകരണം നടത്തിയത്. എന്നാല്‍ നവീകരണം കഴിഞ്ഞ് ആഴ്ചകളായപ്പോഴേക്കും പാലത്തിലെ ടാറിളകിപ്പോയി പഴയരീതിയിലേക്കെത്തി തുടങ്ങിയതോടെയാണ് പരാതിയുയര്‍ന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയെത്തിയ മലപ്പുറം വിജിലന്‍സ് സി.ഐ ഗംഗാദരനും സംഘവും റോഡിന്റെ ഭാഗങ്ങള്‍ ശേഖരിച്ച് ക്വാളിറ്റി കണ്ട്രോള്‍ സെല്ലിന് പരിശോധനയ്ക്കായി കൈമാറി. പാലത്തിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞാണ് പരിശോധന നടത്തിയത്. പാലത്തിലെ നവീകരണത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് പ്രാഥമിക നിഗമനം. പാലം നവീകരണം നടത്തിയ കുറ്റിപ്പുറം പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) നടത്തിയ കുറ്റിപ്പുറം കൊടക്കല്‍ റോഡ് നവീകരണവും വിവാദത്തിലായിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ സാമിഗ്രികള്‍ ഉപയോഗിച്ചാണ് ഈ റോഡ് നവീകരിച്ചിട്ടുള്ളതെന്നാണ് പരാതി. റോഡ് നവീകരണത്തിനുപയോഗിച്ച സാമിഗ്രികളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. പരിശോധന ഫലം വരുന്നതിനനുസരിച്ച് തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും റോഡ് തകര്‍ന്നത് ബോധ്യമായിട്ടുണ്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മലപ്പുറം വിജിലന്‍സ് സി.ഐ ഗംഗാദരന്‍ മംഗളത്തോട് പറഞ്ഞു.

പാലത്തില്‍ ഗതാഗതകുരുക്കുണ്ടാക്കിയ
കാര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയി

കുറ്റിപ്പുറം പാലത്തില്‍ ഗതാഗത കുരുക്കിനിടയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്ഥംഭിച്ച അവസ്ഥയില്‍ കാറുമായെത്തിയ യുവാവിന്റെ ലൈസന്‍സ് തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ അജികുമാര്‍ താത്കാലികമായി റദ്ദാക്കി. പാലത്തില്‍ എതിര്‍ദിശയില്‍ കാറുമായി പാഞ്ഞെത്തി ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയ കരിപ്പോള്‍ സ്വദേശി കള്ളിയത്ത് വീട്ടില്‍ അക്മല്‍ അലിയുടെ ലൈസന്‍സ്ആണ് റദ് ചെയ്തത്. തിരൂര്‍ എം.വി. ഐ ആരിഫിന്റെ റിപ്പോര്‍ട്ടിലാണ് നടപടി. വാഹനങ്ങള്‍ക്കിടയിലൂടെ തെറ്റായ ദിശയിലെത്തിയ കാറിന്റെ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു.

Sharing is caring!