കോവിഡ് പോസിറ്റീവാകുന്നവര്‍ മറ്റ് ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തരുത് ഡി.എം.ഒയുടെ മുന്നറിയിപ്പ്

കോവിഡ് പോസിറ്റീവാകുന്നവര്‍ മറ്റ് ലാബുകളില്‍ പോയി  വീണ്ടും പരിശോധന നടത്തരുത്  ഡി.എം.ഒയുടെ മുന്നറിയിപ്പ്

മലപ്പുറം: ഒരു ലാബില്‍ നിന്നും കോവിഡ് ടെസ്റ്റ് ചെയ്തതിന് ശേഷം പോസിറ്റീവാകുന്ന രോഗികള്‍ മറ്റു ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ഇത് ഗുരുതരമായ കോവിഡ് പ്രോട്ടോകോള്‍ ലംഘനവും സര്‍ക്കാരിന് നഷ്ടം വരുത്തുകയും പരിശോധനാ വിവരങ്ങളില്‍ പിഴവുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. കോവിഡ് പരിശോധനയില്‍ ഒരാളുടെ സ്രവം പരിശോധിച്ചാല്‍ രോഗാണുവിന്റെ പ്രത്യേകത കൊണ്ട് എല്ലാ തവണയും പോസിറ്റീവാകണമെന്നില്ല. കോവിഡ് രോഗാണുവിന്റെ സാന്നിധ്യം ഇടവിട്ട സമയങ്ങളിലാണ് രോഗിയുടെ സ്രവങ്ങളില്‍ കാണപ്പെടുക. അതിനാല്‍ സ്രവത്തില്‍ രോഗാണുവിന്റെ സാന്നിധ്യമുള്ള സമയത്ത് മാത്രമേ പരിശോധനാ ഫലം പോസിറ്റീവ് ആവുകയുള്ളൂ. ആദ്യ പരിശോധനയില്‍ പോസിറ്റീവാവുകയാണെങ്കില്‍ ആ ഫലംതന്നെ എടുക്കുകയും മറ്റ് ലാബുകളില്‍പോയി പരിശോധനാഫലം സ്ഥിരീകരിക്കുന്നത് തെറ്റായ പ്രവണതയുമാണ്. ആദ്യം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പത്ത് ദിവസം വീട്ടില്‍ സുരക്ഷിതമായി ഇരിക്കുകയും പത്ത് ദിവസത്തിന് ശേഷം മാത്രം പുന:പരിശോധന നടത്തണം.
ഒരു ലാബില്‍ നിന്നുള്ള പരിശോധനയില്‍ കോവിഡ് ടെസ്റ്റ് ഫലം പോസിറ്റീവായ വ്യക്തി പൊതു വാഹനത്തില്‍ വന്ന് മറ്റു ലാബുകളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തുന്നതുമൂലം ഈ വാഹനം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും ലാബിലുള്ളവര്‍ക്കും മറ്റു പരിശോധനക്ക് വരുന്നവര്‍ക്കും എല്ലാം കോവിഡ് ബാധിക്കാനിടയാകും. ഇത് പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനവുമാണ്. ലാബുകളില്‍ അനാവശ്യ തിരക്ക് ഉണ്ടാക്കുന്നതിനും യഥാര്‍ഥ രോഗികള്‍ക്ക് പരിശോധനാ സൗകര്യം കുറയുന്നതിനും കാരണമാകുന്നു. വീണ്ടും കോവിഡ് പരിശോധന നടത്തുന്നതുമൂലം ഇവരുടെ പരിശോധനക്ക് ചെലവഴിക്കുന്ന തുക സര്‍ക്കാരിന് നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ഇങ്ങനെ അനാവശ്യമായി പലതവണ പരിശോധന നടത്തുന്നവരുടെ വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രിയിലും ലാബിലും ചെയ്യുന്ന എല്ലാ കോവിഡ് പരിശോധനകളും സര്‍ക്കാര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഇങ്ങനെ രേഖപ്പെടുത്തുമ്പോള്‍ ഒരു വ്യക്തി പലതവണ പരിശോധന നടത്തുന്നതുമൂലം സര്‍ക്കാര്‍ പോര്‍ട്ടലില്‍ ഈ വ്യക്തിയുടെ വിവരങ്ങള്‍ പലതവണയായി കാണപ്പെടും. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കോവിഡ് കണക്കുകള്‍ ക്രോഡീകരിക്കുന്നതിലും ഇതുമൂലം അപാകതകള്‍ സംഭവിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Sharing is caring!