രാഹുല്‍ഗാന്ധി മലപ്പുറത്തെത്തി

രാഹുല്‍ഗാന്ധി  മലപ്പുറത്തെത്തി

മലപ്പുറം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തി. ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കരിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍,ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിലയിരുത്തലുകളും ചര്‍ച്ചക്കളുമാണ് സന്ദര്‍ശനം കൊണ്ട് അദ്ദേഹം ലക്ഷ്യമിടുന്നത്.
കരിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ,കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,കെപിസിസി ഉപാധ്യക്ഷന്‍
ടി.സിദ്ധിക്ക് , എംപിമാരായ എം കെ രാഘവന്‍, പികെ കുഞ്ഞാലികുട്ടി, മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് ,യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഈ മാസം 19, 20, 21 തീയതികളിലാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അദ്ദേഹത്തിന്റെ പരിപാടികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സ്വീകരണ പരിപാടികളൊന്നും ഒരുക്കിയിട്ടില്ല.11.30-ന് കരിപ്പൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗം രാഹുല്‍ ഗാന്ധി 12.15-ന് മലപ്പുറം കളക്ടറേറ്റില്‍ എത്തിച്ചേര്‍ന്നു.12.45 മുതല്‍ 1.30 വരെ കളക്ടറേറ്റില്‍ കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തു..ഉച്ചയ്ക്ക് 1.30-ന് കവളപ്പാറ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട കാവ്യയ്ക്കും കാര്‍ത്തികയ്ക്കും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കളക്ടറേറ്റില്‍ വച്ച് നിര്‍വഹിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ വയനാട്ടിലേക്ക് തിരിച്ചു. നിവേദനങ്ങള്‍ സ്വീകരിക്കുന്നതും സന്ദര്‍ശകരെ അനുവദിക്കുന്നതും പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമായിരുന്നു. മറ്റു പൊതു പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്
സഹായം നല്‍കുമെന്ന് രാഹുല്‍ഗാന്ധി

മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം.പി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെയും വയനാട് മണ്ഡലത്തിലെയും കോവിഡ് പ്രതിരോധപ്രവര്‍ത്തന അവലോകന യോഗത്തിലാണ് അറിയിച്ചത്. ജില്ലയിലെ കോവിഡ് വ്യാപന തോത്, ചികിത്സാ സൗകര്യങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോവിഡ് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ എ.പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, എ.ഡി.എം എന്‍.എം മെഹറലി, സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ എ. വിഷ്ണുരാജ്, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍) പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!