പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഇന്ന് 1519 പേര്‍ക്ക് കോവിഡ്

പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഇന്ന് 1519 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 17) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 1,519 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ മാസം 10 ന് 1,632 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതനു ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വലിയ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്ന് രോഗബാധിതരായവരില്‍ 1,445 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 22 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരില്‍ 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

നിരീക്ഷണത്തില്‍ 49,196 പേര്‍

49,196 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 9,606 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 478 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,293 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 172 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്. അതേസമയം 513 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. 30,346 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

വൈറസ് ബാധിതര്‍ ക്രമാതീതമായി ഉയരുമ്പോള്‍ ആരോഗ്യ ജാഗ്രതയില്‍ വീഴ്ച പാടില്ല

കോവിഡ് 19 വൈറസ് ബാധിതര്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് ജില്ലയില്‍ തുടരുന്നത്. ഒക്ടോബര്‍ 10 ന് 1,632 പേര്‍ രേഗബാധിതരായ ശേഷം വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നതിനിടെയാണ് ഇന്ന് 1,519 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ പ്രതിദിന രോഗബാധിതരാകുന്നവരുടെ എണ്ണത്തില്‍ ഇന്നുണ്ടായത് വലിയ വര്‍ധനവാണെന്നിരിക്കെ, പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആത്മാര്‍ഥമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു. വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പരിപൂര്‍ണ്ണമായ സഹകരണമാണ് നിലവില്‍ വേണ്ടതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കോവിഡ് 19 വ്യാപനം പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയും അറിയിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇതിലൂടെ മാത്രമെ തടയാനാകൂ. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!