മലപ്പുറത്ത് വിജിലന്‍സ് പിടികൂടിയത് 20 ടിപ്പര്‍ കണ്ടൈനറുകള്‍

മലപ്പുറത്ത് വിജിലന്‍സ്  പിടികൂടിയത് 20 ടിപ്പര്‍  കണ്ടൈനറുകള്‍

മലപ്പുറം: വിജിലന്‍സിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍ എന്ന പേരില്‍ ക്വാറികളില്‍ നിന്ന് ലോഡ് കയറ്റി വരികയായിരുന്ന വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. കാരത്തോട്, പുളിക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഭാരം കയറ്റിയത് കണ്ടെത്തി.

സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ ലഭിക്കേണ്ട വരുമാനമാണ് ഇത്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ നഷ്ടമാകുന്നത്. ആവശ്യമായ പാസില്ലാത്തതിനും അമിതഭാരം കയറ്റിയതിനും പിടികൂടിയ വാഹനങ്ങള്‍ക്കെതിരെ തുടര്‍ നടപടിക്കായി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനും ആര്‍ടിഒ വകുപ്പിനും കൈമാറി. 20 വാഹനങ്ങളാണ് അമിതമായി ഭാരം കയറ്റിയത്. അഞ്ച് വാഹനങ്ങള്‍ക്ക് പാസുമില്ല. ഒരു അന്യ സംസ്ഥാന വാഹനത്തിന് ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റില്ലാത്തത് ആര്‍ടിഒ സീസ് ചെയ്തു. 4.5 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കാന്‍ വാഹന ഉടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളിലും സംഘം പരിശോധന നടത്തി. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി കെ പി സുരേഷ് ബാബു കാരാത്തോടും ഇന്‍സ്പെക്ടര്‍ എം ഗംഗാധരന്‍ പെരിന്തല്‍മണ്ണയിലും സി യൂസുഫ് പുളിക്കലിലുമാണ് പരിശോധന നടത്തിയത്. അസി. എന്‍ജിനീയര്‍മാരായ എം കെ രാജഗോപാല്‍, എന്‍ മുഹമ്മദ്, ശഫീഖ് റഹ്മാന്‍, എസ്‌ഐ ശ്രീനിവാസന്‍, മോഹന കൃഷ്ണന്‍, ഹനീഫ, റഫീഖ്, എസ്സിപിഒമാരായ ദിനേശന്‍, സന്തോഷ്, സിപിഒമാരായ ശബീര്‍, സബൂര്‍, സിദ്ദീഖ്, ഡ്രൈവര്‍മാരായ മണികണ്ഠന്‍, അജിത് കുമാര്‍, ജസീര്‍ നേതൃത്വം നല്‍കി.

Sharing is caring!