മലപ്പുറം മൂത്തേടത്ത് ജനങ്ങളെ ഭീതിയിലാക്കി വിലസിയ കരടി ഒടുവില്‍ നാട്ടുകാരുടെ നിരീക്ഷണത്തില്‍

മലപ്പുറം മൂത്തേടത്ത്  ജനങ്ങളെ ഭീതിയിലാക്കി  വിലസിയ കരടി ഒടുവില്‍  നാട്ടുകാരുടെ  നിരീക്ഷണത്തില്‍

മലപ്പുറം: മൂത്തേടത്ത് ജനങ്ങളെ ഭീതിയിലാക്കി വിലസിയ കരടി ഒടുവില്‍ നാട്ടുകാരുടെ നിരീക്ഷണത്തിലായി. നെല്ലിക്കുത്തിലെ ജനവാസ കേന്ദ്രത്തിലെ പൊന്തക്കാട്ടില്‍ നിലയുറപ്പിച്ച കരടിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത് പച്ചിലപ്പാടത്ത് കരടിയെ കണ്ടത്. കരനെല്‍കൃഷി നടത്തുന്ന കടമ്പോടന്‍ മുസ്തഫയാണ് ആദ്യം കരടിയെ കണ്ടത്. വിവരമറിഞ്ഞ് കൂടുതല്‍ പേരെത്തി.

ഈ സമയം നെല്‍കൃഷിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ കരടി പിന്നീട് ഒടുവില്‍ മുണ്ടോടന്‍ മരക്കാറുടെ സ്ഥലത്തെ പൊന്തക്കാട്ടില്‍ നിലയുറപ്പിക്കുകയായിരുന്നു. അരക്ക് മുകളില്‍ മുറിവേറ്റ കരടിയുടെ ശരീര ഭാഗത്തെ രോമങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. കാഴ്ചയില്‍ അവശനായാണ് കാണപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പടുക്ക ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി രഘുനാഥ്, നിലമ്പൂര്‍ വനം റാപ്പിഡ് റെസ്പോണ്‍സ്ഡ് ടീം ഡെപ്യൂട്ടി റേഞ്ച് ഓപീസര്‍ പിഎന്‍ രാകേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും എടക്കര എസ്‌ഐ വി അമീറലിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.

മൂന്നുമണിയോടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ കെ സജികുമാര്‍, കോഴിക്കോട് സോണ്‍ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്‍, വെറ്ററിനറി ഓഫീസര്‍ ഡോ. മിനി എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കരടി നില്‍ക്കുന്ന പൊന്തക്കാടിന് ചുറ്റും വല സ്ഥാപിക്കുകയും ചെയ്തു. വൈകിട്ടോടെ കരുവാരകുണ്ടില്‍ നിന്ന് കരടിയെ കുടുക്കാനുള്ള കൂടും സ്ഥലത്തെത്തിച്ചു. സന്ധ്യയായതോടെ കരടിയെ പിടികൂടാനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ആവശ്യമായ തേന്‍ എത്തിച്ച് കൂട്ടില്‍ വെച്ച് പുലര്‍ച്ചെയോ രാവിലെയോ കരടിയെ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് വനപാലകര്‍.

Sharing is caring!