ഇരുതലമൂരിക്ക് 5ലക്ഷം വിലയിട്ട് മുസ്ലിയാരങ്ങാടിയില്‍ കച്ചവടം

ഇരുതലമൂരിക്ക്  5ലക്ഷം വിലയിട്ട്  മുസ്ലിയാരങ്ങാടിയില്‍ കച്ചവടം

മലപ്പുറം: ഇരുതലമൂരിക്ക് 5ലക്ഷം വിലയിട്ട് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ കച്ചവടം. വില്‍പ്പന നടത്തുന്നതിനിടയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മൊറയൂര്‍ ഒഴുകൂര്‍ തൈക്കാട് വീട്ടില്‍ കെ.വി. ഷാനവാസ് (24) പെരിന്തല്‍മണ്ണ പരിയാപുരം കളത്തില്‍ ഷാഹുല്‍ ഹമീദ് (32), വയനാട് മാനന്തവാടി പാറപ്പുറം ഹംസ (61), മാനന്തവാടി വേറ്റംമുണ്ടക്കോട് സുരേഷ് (49), തിരൂരങ്ങാടി നന്നമ്പ്ര നീര്‍ച്ചാലില്‍ ഷെമീര്‍ (32) എന്നിവരെയാണ് നിലമ്പൂര്‍ വനം വിജിലന്‍സ് റെയ്ഞ്ച് ഓഫീസര്‍ എം.രമേശനും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്നു രണ്ട് കാറുകളും പിടിച്ചെടുത്തു. എപിപിസിഎഫ.് വിജിലന്‍സ് വിഭാഗത്തിനും കോഴിക്കോട് വിജിലന്‍സ് ഡിഎഫ്ഒക്കും വിജിലന്‍സ് എസിഎഫ.് തിരുവനന്തപുരത്തിനും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ വെച്ച് ഇരുതലമൂരിയുമായി പിടിയിലായത്.
അന്ധവിശ്വാസത്തിന്റെ മറവില്‍ അഞ്ചു ലക്ഷം രൂപക്കാണ് ഇരുതലമൂരിയെ വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. കേസിന്റെ തുടര്‍ അന്വേഷണത്തിനായി എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇരുതലമൂരിയെ അതിന്റെ ആവാസ മേഖലയിലേക്ക് തിരിച്ചയക്കും. നിലമ്പൂര്‍ വനം വിജിലന്‍സ് നിരവധി കേസുകളിലെ പ്രതികളെയാണ് കുറഞ്ഞ കാലയളവില്‍ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി.എസ്.അച്യുതന്‍, എം.അനൂപ്, സി.കെ.വിനോദ്, ഡ്രൈവര്‍ വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു. വാങ്ങാനും വില്‍ക്കാനും എത്തിയവരാണ് കുടുങ്ങിയത്. വനം വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Sharing is caring!