വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍പഠനം നടക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച 60കാരനായ പിതാവിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി

വിദ്യാര്‍ഥികളുടെ  ഓണ്‍ലൈന്‍പഠനം  നടക്കുന്ന വാട്സ്ആപ്പ്  ഗ്രൂപ്പിലേക്ക് അശ്ലീല  വീഡിയോ അയച്ച  60കാരനായ പിതാവിന്റെ  മുന്‍കൂര്‍ ജാമ്യം തള്ളി

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍പഠനം നടത്താനുപയോഗിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച 60കാരനായ പിതാവിന്റെ മുന്‍കൂര്‍ ജാമ്യം തള്ളി പോക്സോ സ്പെഷ്യല്‍ കോടതി. മകന്റെ സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് പരപ്പനങ്ങാടി മൂച്ചിക്കല്‍ സ്വദേശി ഉമ്മര്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. കേസില്‍ ഒളിവില്‍ കഴിയുന്ന അറുപതുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്.
കഴിഞ്ഞ ജൂലൈ 31നാണ് സംഭവം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇതേ സ്‌കൂളില്‍ അധ്യയനം നടത്തുന്ന കുട്ടിയുടെ പിതാവാണ് അശ്ലീല വീഡിയോ ചിത്രം അയച്ചത്. ഗ്രൂപ്പിലെ മറ്റൊരു കുട്ടിയുടെ 17കാരനായ സഹോദരന്‍ വീഡിയോ ചിത്രം സ്‌ക്രീന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. വള്ളിക്കുന്ന് അരിയല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപികയാണ് പരാതിക്കാരി.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും, പരപ്പനങ്ങാടിയിലും വേങ്ങരയിലുമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. മൂന്നു സംഭവങ്ങളും പോലീസ് കേസെടുത്തിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഐ.ടി ആക്ടിന് പുറമെ പോക്സോ വകുപ്പുകളുംകൂടി ചേര്‍ത്താണ് പോലീസ് കേസെടുക്കുന്നത്. കുട്ടികള്‍കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പായതിനാലാണിത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറായ 1098 നമ്പറില്‍വിളിച്ച് വിവരം അറിയിക്കണമെന്ന് ചൈല്‍ഡ് ലൈന്‍ ഭാരവാഹികള്‍ പറഞ്ഞു.

Sharing is caring!