ഹത്‌റസ്; മുസ്ലിംലീഗ് ദേശീയ പ്രക്ഷോഭ ദിനം ആചരിക്കും

ഹത്‌റസ്; മുസ്ലിംലീഗ് ദേശീയ പ്രക്ഷോഭ ദിനം  ആചരിക്കും

മലപ്പുറം: ഹത്‌റസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഒക്ടോബര്‍ 10, 11,12 തീയ്യതികളില്‍ വിവിധ സംസ്ഥാങ്ങളിലായി 100 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രക്ഷോഭ ദിനം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രൊഫസ്സര്‍ കെ എം കാദര്‍ മൊയ്ദീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ,ഓര്‍ഗനസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ അറിയിച്ചു . ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാന സര്‍ക്കാറുകളുടെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മതേതര ശക്തികളുടെ നേതൃത്വത്തില്‍ രാജ്യം ദര്‍ശിക്കുന്ന ശക്തമായ സമര പോരാട്ടങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭകരമായ സൂചനകള്‍ നല്‍കുന്നു എന്നും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഹത് റാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തി. ലോകം മുഴുവന്‍ ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുമ്പോള്‍ പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായ നീക്കമാണ് യു പി യിലെ യോഗി സര്‍ക്കാര്‍ നടത്തുന്നത്. പെണ്‍കുട്ടിയുടെ മൃതശരീരം ബലം പ്രയോഗിച്ച് കത്തിച്ചത് ആധുനിക സമൂഹത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണ്. ബേഠി ബച്ചാ വോ എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്നവരില്‍ നിന്നാണ് രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് രക്ഷ വേണ്ടത്.നിയമവാഴ്ചയും പ്രതിപക്ഷവുമില്ലാത്ത യോഗി രാജ് ആണ് യു പി യില്‍ നടപ്പാക്കുന്നത്. ഹത്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നേരില്‍ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു പി പോലീസ് തടയാന്‍ ശ്രമിച്ചത് പച്ചയായ ഏകാധിപത്യമാണ്. ശക്തമായ ജനകീയ പ്രതിഷേധത്തിനൊടുവില്‍ യു പി സര്‍ക്കാറിന് മുട്ട് മടക്കേണ്ടി വന്നത് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഏകാധിപത്യത്തിനു പിടിച്ചു നില്‍ക്കാനാവില്ല എന്നതിന്റെ തെളിവാണ്. രാജ്യത്തിന്റെ കണ്ണുനീരായി മാറിയ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം.യു പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഒരു ഏജന്‍സിയുടെയും അന്വേഷണം നിഷ്പക്ഷമാകില്ല എന്നത് ഇതുവരെയുള്ള സംഭവ വികാസങ്ങളില്‍ നിന്ന് വ്യക്തമാണ്. പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതു പോലെ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം. പെണ്‍കുട്ടിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങക്കു നേതൃത്വം കൊടുത്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ യു പി സര്‍ക്കാര്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പൗരത്വ നിയമവിരുദ്ധ സമരത്തെ കൈകാര്യം ചെയ്ത സമാന രീതിയില്‍ ഹത്‌റസിലെ പെണ്‍കുട്ടിക്കു വേണ്ടിയുള്ള സമരങ്ങളെയും കൈകാര്യം ചെയ്യാന്‍ മുതിരുന്നത് ചെറുത്തു തോല്‍പ്പിക്കണം. യു പി യില്‍ വര്‍ദ്ധിച്ചു വരുന്ന ദളിത് മുസ്ലിം വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരായ സമരങ്ങളോടൊപ്പം മുസ്ലിം ലീഗ് ശക്തമായി നിലയുറപ്പിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് ശക്തിപ്പെടുന്ന കര്‍ഷക പോരാട്ടങ്ങളെ മുസ്ലിം ലീഗ് ശക്തമായി പിന്തുണക്കും. കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുന്നതാണ് ഈ നിയമങ്ങള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില എന്നത് സമ്പുര്‍ണമായും ഇല്ലാതാവും. കര്‍ഷകരുടെ കൂട്ട ആത്മഹത്യ ആയിരിക്കും ഫലം. കോര്‍പ്പറേറ്റുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ കോടിക്കണക്കിനു കര്‍ഷകരെ കുരുതി കൊടുക്കുന്ന നിയമത്തിനെതിരെ പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കര്‍ഷക സമരം രാജ്യമാകെ പടരുകയാണ്. ആ സമരങ്ങളെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യ ശക്തികള്‍ ഏറ്റെടുക്കണം.

ബീഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ യുടെ പരാജയം ഉറപ്പാക്കുക എന്നതാണ് മതേതര കക്ഷികളുടെ പ്രഥമ ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാറിനുവേണ്ടി വോട്ടു കൊടുത്ത ബീഹാര്‍ ജനതയെ ഒറ്റുകൊടുത്ത് കൊണ്ടാണ് നിതീഷ് കുമാര്‍ എന്‍ ഡി എ യില്‍ ചേര്‍ന്നത്.സദ്ഭരണം എന്ന മുദ്രാവാക്യം മുഴക്കി കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകള്‍ വിജയിച്ച നിതീഷിന്റെ ദുര്‍ഭരണത്തിനെതിരെ ജനകീയ വികാരം ശക്തമാണ്. ബീഹാറില്‍ ആര്‍ ജെ ഡി യു ടെ യും കോണ്‍ഗ്രസിന്റയും നേതൃത്വത്തില്‍ പ്രതിപക്ഷ മഹാസഖ്യം രൂപീകരിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായത് മതേതര ചേരിക്ക് മുന്‍തൂക്കം നല്‍കുന്നു. ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കുന്നത് തടയുന്നതിനാവശ്യമായ സമീപനം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്വീകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനത്തിനിടിലും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ നിയമപരവും രാഷ്ട്രീയവുമായ പ്രതിഷേധമുയര്‍ത്തും. ഡല്‍ഹി വംശഹത്യ അന്വേഷണത്തിന്റെ മറവില്‍ ഡല്‍ഹി പോലീസിന്റെ വേട്ടയാടല്‍ തുടരുന്നത് അനുവദിക്കാനാവില്ല. പോലീസ് വേട്ടയുടെ ഇരകള്‍ക്ക് നിയമ പിന്തുണ ഉറപ്പാക്കും.ഇതിനായി ദേശീയ മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിനിധി സംഘം ഡല്‍ഹിയിലെത്തും.
പ്രസിഡന്റ് പ്രൊഫസ്സര്‍ കെ എം കാദര്‍ മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്വഗതം ആശംസിച്ചു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി സംഘടനാ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി, നവാസ് ഗനി എം പി, സെക്രട്ടറിമാരായ സിറാജ് സുലൈമാന്‍ സേട്ട്, ഖുര്‍ റം അനീസ് ഉമര്‍, ,നഈം അക്തര്‍, മുഹമ്മദ് അതീബ്, കേരള സ്റ്റേറ്റ് ജനറല്‍ സെക്രെട്ടറ കെ പി എ മജീദ് ,യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് റ്റി പി അഷ്‌റഫലി, വനിതാ ലീഗ് ദേശീയ പ്രസിഡണ്ട് നൂര്‍ബിന റഷീദ്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Sharing is caring!