മലപ്പുറത്ത് ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം കഴിഞ്ഞദിവസങ്ങളിലായി നഷ്ടമായത് ജീവനുകള്‍

മലപ്പുറത്ത്  ആരോഗ്യവകുപ്പിന്റെ  അനാസ്ഥമൂലം  കഴിഞ്ഞദിവസങ്ങളിലായി നഷ്ടമായത്  ജീവനുകള്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഈ അടുത്ത ദിവസങ്ങളിലായി ആരോഗ്യ വകുപ്പിന്റെയും ആശുപത്രി അധികൃതരുടെയും അനാസ്ഥകാരണം നഷ്ടമായത് മൂന്ന് ജീവനുകളെന്ന് ആക്ഷേപം. ഇതിന് പുറമെ തിരൂരങ്ങാടിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇന്നലെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ കിട്ടാതെ കൊണ്ടോട്ടി സ്വദേശി ഷെരീഫിന്റെ ഇരട്ടക്കുട്ടികള്‍ മരിച്ചത്. ഭാര്യ ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. ഇതിന് പുറമെ വെന്റിലേറ്റര്‍ സഹായം കിട്ടാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ചിരുന്നു. മലപ്പുറം മാറാക്കര സ്വദേശി പാത്തുമ്മയാണ് മരിച്ചത്. 78 വയസായിരുന്നു
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചേളാരിയില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെതിരെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇതോടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വീണ്ടും ആശുപത്രിയില്‍ എത്തി പുറത്ത് വന്ന ശരീരഭാഗങ്ങള്‍ തുന്നിക്കെട്ടി നല്‍കുകയായിരുന്നു. ഗര്‍ഭിണികള്‍ക്ക് ചികിത്സ നല്‍കാതെ മടക്കി അയച്ചുവെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിട്ടുണ്ട്.

Sharing is caring!