ജില്ലയില്‍ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 800 കടന്നു, ഇന്ന് 826 രോ​ഗികൾ

ജില്ലയില്‍ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 800 കടന്നു, ഇന്ന്  826 രോ​ഗികൾ

മലപ്പുറം: ജില്ലയില്‍ ഇതാദ്യമായി ഒരു ദിവസം കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം 800 കടന്നു. രണ്ട് ദിവസം തുടര്‍ച്ചയായി 700 ല്‍പ്പരം രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിറകെ ഇന്ന് ജില്ലയില്‍ 826 പേര്‍ക്കാണ് രോഗബാധ സ്ഥരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് കോവിഡ് വ്യാപനത്തില്‍ ജില്ലയിലുള്ളത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ഉപേക്ഷ പാടില്ലെന്നും കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 756 പേര്‍ രോഗബാധിതരായപ്പോള്‍ ഉറവിടമറിയാതെ 41 പേര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 486 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായത്. ഇതുവരെ 14,661 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

33,076 പേര്‍ നിരീക്ഷണത്തില്‍

33,076 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,244 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 521 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,654 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,58,304 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,092 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!