പിന്തുണയ്ക്ക് നന്ദിയുമായി കഫീല്‍ ഖാന്‍ ഇ.ടിയെ കാണാനെത്തി

പിന്തുണയ്ക്ക്  നന്ദിയുമായി  കഫീല്‍ ഖാന്‍ ഇ.ടിയെ  കാണാനെത്തി

മലപ്പുറം: യോഗി സര്‍ക്കാറിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡോ.കഫീല്‍ ഖാന്‍ , തനിക്ക് വേണ്ടി ആത്മാര്‍ത്ഥമായി കൂടെ നിന്നതിനും പിന്തുണക്കും നേരിട്ട് നന്ദി അറിയിക്കാനായി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യെ ഡല്‍ഹിയലെ ഓഫീസില്‍ സന്ദര്‍ശിച്ചു. തന്നെ നേരില്‍ കാണുന്നതിനും എത്രയോ മുമ്പെ തന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും പാര്‍ലമെന്റിലടക്കം ഉന്നയിക്കുകയും ചെയ്ത ഇ.ടി യെയും മുസ്ലിം ലീഗിനെയും ജീവിതത്തില്‍ ഒരിക്കലും മറക്കവിനാവില്ലെന്നും, തന്റെ മോചനത്തിനായി മുസ്ലിം ലീഗിന്റെ നാല് എം.പിമാര്‍ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോള്‍ വികാരാധീതനായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ സാഹിബിനും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ക്കുമുള്ള അദ്ദേഹത്തിന്റെ സ്നേഹ സന്ദേശം ഇ.ടി.യെ അദ്ദേഹം ഏല്‍പ്പിച്ചു. കഫീല്‍ ഖാന്റെ ഈ സന്ദേശം ലീഗിന്റെ പോരാട്ടങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് ഉറപ്പാണെന്നു ഇ.ടി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യു.പി സര്‍ക്കാര്‍ നടത്തിയ എട്ട് വ്യത്യസ്ത അന്വേഷണങ്ങളിലെല്ലാം നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും തന്റെ സസ്പെന്‍ഷന്‍ തുടരുകയാണ്. ഞാന്‍ സ്വമേധയാ സേവനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഭരണപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂടത്തിന്റെ മറ്റൊരു കുതന്ത്രമാണെന്നു കഫീല്‍ഖാന്‍ പറഞ്ഞു.
എന്റെ കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനും എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി വിജയിക്കുന്നതിനുമുള്ള ദൃഢ നിശ്ചയം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മതം, പ്രദേശം, ജാതി, സാമൂഹിക-സാമ്പത്തിക നില, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ലോകത്തെവിടെയും ചെയ്യുന്ന അനീതിക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തുന്നത് തുടരും.

കോവിഡ് നമ്മുടെ രാജ്യത്ത് നാശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ സംസാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ വിവേചനാധികാരം ഉപയോഗിക്കുന്നതിനേക്കാള്‍ പകര്‍ച്ചവ്യാധിക്കെതിരെ പോരാടാനുള്ള എല്ലാ ശക്തിയും മാര്‍ഗങ്ങളും ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യാത്ത സാഹചര്യങ്ങളില്‍ രാഷ്ട്രീയ വിയോജിപ്പുകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമങ്ങള്‍, യു.എ.പി.എ എന്നിവ ഉപയോഗിക്കുന്നത് എല്ലാ കേസുകളിലും അപലപിക്കപ്പെടേണ്ട ഒന്നാണ്.
മതിയായ തെളിവുകളില്ലാതെ പ്രീ-ട്രയല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധി മനുഷ്യാവകാശ സംരക്ഷകര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് തുടരാന്‍ ഇ.ടി.യോടും ലീഗിനോടും കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു. മര്‍ദ്ദിതര്‍ക്കും പീഢിതര്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടിക്ക് തിരിച്ചു നല്‍കാനുള്ളത് പ്രാര്‍ത്ഥനകള്‍ മാത്രമാണെന്നും പറഞ്ഞാണ് അദ്ദേഹം തിരിച്ചുപോയത്.

Sharing is caring!