കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന

കോവിഡ് ഇളവുകള്‍  ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത  കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന. ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 700 പിന്നിടുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 763 പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 750 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നത് ആശങ്കാജനകമാണ്. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ കുറഞ്ഞു വരികയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനകളില്‍
സര്‍ക്കാര്‍ അംഗീകൃത നിരക്ക് ഈടാക്കണം

കോവിഡ് പരിശോധനകള്‍ നടത്തുന്ന എല്ലാ സ്വകാര്യ ലാബുകളിലും സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍) 2750 രൂപ, ജീന്‍ എക്സ്പെര്‍ട്ട് ടെസ്റ്റിങ്ങ് (സി.ബി.നാറ്റ്) 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) 1500, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) സ്റ്റെപ്പ് 1 പോസിറ്റീവാകുകയാണെങ്കില്‍ മാത്രം) 1500, ആന്റിജന്‍ 625 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുകള്‍.

അംഗീകൃത സ്വകാര്യ ലാബുകള്‍

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ (ഓപണ്‍) പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലും ജീന്‍ എക്സ്പെര്‍ട്ട് ടെസ്റ്റിങ് (സി.ബി.നാറ്റ്) തലക്കടത്തൂര്‍ അല്‍-സലാമ ഡയഗ്നോസ്റ്റിക്ക് സെന്ററിലും, ട്രൂ നാറ്റ് പരിശോധന പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, തിരൂരങ്ങാടി ജനത ഡയഗ്നോസ്റ്റിക്ക്, തിരൂര്‍ നീതി ലാബ് എന്നീ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ എന്നിവിടങ്ങളില്‍ നടത്തി വരുന്നു. ജില്ലയില്‍ 19 സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളിലാണ് ആന്റ്‌റിജന്‍ പരിശോധന നടത്തിവരുന്നത്. പെരിന്തല്‍മണ്ണ കിംസ്-അല്‍ഷിഫ, എടപ്പാള്‍ ഹോസ്പിറ്റല്‍സ്, വാഴക്കാട് ഇഖ്റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, മഞ്ചേരി ഇബ്നു സീന മെഡിക്കല്‍ സെന്റ്‌റര്‍, കോട്ടക്കല്‍ ആസ്റ്റര്‍മിംസ,് എടപ്പാള്‍ ശുകപുരം ഹോസ്പിറ്റല്‍, വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റല്‍, വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റല്‍, മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റല്‍, തിരൂര്‍ അല്‍-സലാമ ഡയഗ്നോസ്റ്റിക്ക് സെന്റര്‍, മണിമൂളി എസ്.എച്.ഹോസ്പിറ്റല്‍, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, വളാഞ്ചേരി അല്‍ബാ സ്പെഷ്യാലിറ്റി ലാബ്, തിരൂര്‍ നീതി ലാബ്, പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍, വണ്ടൂര്‍ നിംസ് ഹോസ്പിറ്റല്‍, എടപ്പാള്‍ ശ്രീവത്സം ഹോസ്പിറ്റല്‍, തിരൂരങ്ങാടി എം.കെ.എച് ഹോസ്പിറ്റല്‍, മഞ്ചേരി മാനു മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നീ ലാബുകളില്‍ ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

സര്‍ക്കാര്‍ സ്വാബ് ശേഖരണ കേന്ദ്രങ്ങള്‍

ജില്ലയില്‍ കോവിഡ് പരിശോധനക്ക് ആവശ്യമായ സ്വാബ് ശേഖരിക്കുന്നതിനായി സര്‍ക്കാര്‍മേഖലയില്‍ 23 ഓളം ആരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ്, താലൂക്ക് ആശുപത്രികളായ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, മലപ്പുറം, ജില്ലാ ആശുപത്രികളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ നെടുവ, താനൂര്‍, വെട്ടം, മറാഞ്ചേരി, എടപ്പാള്‍, വേങ്ങര, ഓമാനൂര്‍, എടവണ്ണ, മങ്കട, മേലാറ്റൂര്‍, വണ്ടൂര്‍, കോട്ടക്കല്‍ ഫാമിലിഹെല്‍ത്ത് സെന്റര്‍, പബ്ലിക് ഹെല്‍ത്ത് സെന്ററുകളായ വളാഞ്ചേരി, ചുങ്കത്തറ, പൊന്നാനി ടി.ബി.സെന്റര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

കോവിഡ് നിര്‍ണയത്തിനായി പ്രധാനമായും ആര്‍ടിപിസിആര്‍ പരിശോധനയും ആന്റിജന്‍ പരിശോധനയുമാണ് നടത്തിവരുന്നത്. കോവിഡ് വൈറസിന്റെ ജനിതക സാന്നിധ്യം മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്ന് ശേഖരിക്കുന്ന സ്രവത്തില്‍ കണ്ടെത്തുന്ന പരിശോധനയാണ് ആര്‍ടിപിസിആര്‍ പരിശോധന. രോഗലക്ഷണങ്ങളുള്ളവര്‍ക്കും രോഗിയുമായി ഹൈ റിസ്‌ക് സമ്പര്‍ക്കം വന്ന ലക്ഷണമില്ലാത്തവരിലുമാണ് ഈ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ രോഗിയുമായി അവസാന സമ്പര്‍ക്കം വന്നതില്‍ നിന്ന് അഞ്ചു ദിവസമെങ്കിലും കഴിഞ്ഞാണ് പരിശോധന നടത്തേണ്ടത്. സ്രവങ്ങളില്‍ വൈറസിന്റെ പ്രതലപ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധനയാണ് ആന്റിജന്‍ പരിശോധന. പ്രധാനമായും രോഗലക്ഷണമുള്ളവരിലാണ് ചെയ്യുന്നത്. ഇതില്‍ നെഗറ്റിവ് ഫലം ലഭിച്ചാലും പി.സി.ആര്‍ പരിശോധനയ്ക്ക് കൂടി വിധേയമാകണം.

Sharing is caring!