വാരിയം കുന്നനെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കിയതിനെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്

വാരിയം കുന്നനെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കിയതിനെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്

മലപ്പുറം: മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് ചുക്കാൻപിടിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് എടുത്ത്കളഞ്ഞ സർക്കാർ നടപടിയ്ക്കെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ് എംപിമാർ. സർക്കാറിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ചരിത്രം തിരുത്തരുതന്നും കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമ്മയാണ് മലബാർ സമരമെന്നും എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാർ, പുന്നപ്ര വയലാർ സമര നായകർ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവർ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയിൽ ഉൾപ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാർ കത്തിൽ ആവശ്യപ്പെട്ടു. ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് അസംബദ്ധമാണ്. മതസൗഹാർദ്ദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തില്‍ നിന്നാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നീക്കിയത്. പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുറത്തിറക്കിയത്. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് മാപ്പിള ലഹളയില്‍ ഏര്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു നടപടി.

ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെക്കുറിച്ചുള്ളതായിരുന്നു പുസ്തകത്തിന്റെ അഞ്ചാംവാല്യം. ഇതിൽ നിന്നുള്ള വിവരങ്ങളാണ് നിഘണ്ടുവിൽ നിന്നുമെടുത്ത് കളഞ്ഞത്. ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്രലബ്ദിവരെയുള്ള (1857- 1947) രക്തസാക്ഷികളെക്കുറിച്ചുള്ളതായിരുന്നു ഈ പുസ്തകം. അഞ്ച് വാല്യങ്ങളുള്ള പുസ്തകം കഴിഞ്ഞ വർഷം പ്രധാനമന്ത്രിയാണ് പ്രകാശനം ചെയ്തത്.

Sharing is caring!