കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരിയിലെ അര്‍മ ലബോറട്ടറി

കോവിഡ് ബാധിച്ച വ്യക്തിക്ക്  നെഗറ്റീവാണെന്ന് വ്യാജ  സര്‍ട്ടിഫിക്കറ്റ് നല്‍കി  വളാഞ്ചേരിയിലെ അര്‍മ  ലബോറട്ടറി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലാബില്‍ കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി. വളാഞ്ചേരിയിലെ അര്‍മ ലബോറട്ടറിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചെതെന്ന് ചൂണ്ടിക്കാട്ടിയ ലാബിലെ രജിസ്റ്ററും ഹാര്‍ഡ് ഡിസ്‌കും കണ്ടെടുത്ത ശേഷം ലാബ് അടച്ച്പൂട്ടി സീല്‍ചെയ്തു. ഉടമയ്ക്കെതിരെ കേസെടുത്തു . കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങി. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ കൊളമംഗലത്ത് പ്രവര്‍ത്തിക്കുന്ന അര്‍മ ലാബോറട്ടറിയാണ് പൊലീസ് സീല്‍ ചെയ്തത്. ഈ മാസം 14 ആം തിയ്യതി തൂത സ്വദേശിയായ വ്യക്തി കോവിഡ് ടെസ്റ്റിനായാണ് അര്‍മ ലബോറട്ടറിയെ സമീപിച്ചത്. വ്യക്തികളില്‍ നിന്ന് സ്വാബ് സ്വീകരിച്ച് ടെസ്റ്റിനായി കോഴിക്കോടുള്ള മൈക്രോ ഹെല്‍ത്ത് ലബോററ്ററിക്ക് അയക്കുകയാണ് ചെയ്യാറുള്ളത്. മൈക്രോ ഹെല്‍ത്ത് ലാബാണ് സ്വാബ് ടെസ്റ്റ് ചെയ്ത് ഫ്രാഞ്ചൈസികള്‍ക്ക് റിസള്‍ട്ട് നല്‍കുന്നത്. എന്നാല്‍, ഒരു വ്യക്തിക്ക് കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ഫ്രാഞ്ചൈസികളായ ലബോറട്ടറികള്‍ക്ക് റിസള്‍ട്ട് നല്‍കൂ. കോവിഡ് പോസിറ്റീവായാല്‍ നേരിട്ട് ആരോഗ്യ വകുപ്പിന് കീഴിലുള്ള കൊറോണ സെല്ലിന് മാത്രമേ റിസള്‍ട്ട് നല്‍കൂ. എന്നാല്‍ അര്‍മ ലബോറട്ടറി ഉടമ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുടെ വെബ്‌സൈറ്റില്‍ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നല്‍കുകയായിരുന്നു. പിന്നീട് തൂത സ്വദേശി കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ കോഴിക്കോട് മൈക്രോ ഹെല്‍ത്ത് ലബോറട്ടറിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഈ പരാതി പിന്നീട് മൈക്രോ ഹെല്‍ത്ത് ലബോറട്ടറി വളാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പൊലീസ് അര്‍മ ലാബ് അടച്ച് പൂട്ടി സീല്‍ ചെയ്തു. ലാബിലെ രജിസ്റ്ററും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉടമയ്ക്കെതിരെ കേസെടുത്തു . ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് പറഞ്ഞു.

Sharing is caring!