അന്‍വര്‍ എം.എല്‍.എയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതി വിധി നടപ്പാക്കിയില്ല

അന്‍വര്‍ എം.എല്‍.എയെ  സഹായിക്കാന്‍  സര്‍ക്കാര്‍  ഹൈക്കോടതി വിധി  നടപ്പാക്കിയില്ല

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസില്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരടക്കമുള്ള പ്രതികളുടെ വിചാരണക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഒമ്പത് മാസമായി നടപ്പാക്കാത്തതിനെ തുടര്‍ന്ന് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി സമര്‍പ്പിച്ചു. രണ്ട് തവണയാണ് ഹൈക്കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാന്‍ അനുകൂല ഉത്തരവിട്ടത്.
കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ നല്‍കിയ ഹരജിയില്‍ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2019 മെയ് 20തിന്് ഉത്തരവിട്ടിരുന്നു. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികള്‍ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ്് അനുകൂല തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നടത്തിയ വിചാരണയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അനുവദിക്കാമെന്ന് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഡി.ജി.പി ശ്രീധരന്‍നായര്‍ നല്‍കിയ എതിര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്. മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതല്‍ ധൂര്‍ത്തടിക്കലാകുമെന്നുമായിരുന്നു കേസിലെ അന്നത്തെ പ്രോസിക്യൂട്ടര്‍ കൂടിയായ നിലവിലെ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായരുടെ റിപ്പോര്‍ട്ട് . ഈ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്‍ നായര്‍ ഡി.ജി.പിയായതോടെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ ഒഴിവ് വന്നത്.

സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വേതനം നല്‍കാന്‍ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇതോടെയാണ് മനാഫിന്റെ സഹോദരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് തള്ളിയ ജസ്റ്റിസ് അശോക് മേനോന്‍ മനാഫിന്റെ സഹോദരന്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷക പാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് 2019 നവംബര്‍ 27ന് ഉത്തരവിട്ടു.
കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എയടക്കം വെറുതെവിട്ട 21 പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. ഇക്കഴിഞ്ഞ ജനുവരി 27ന് മനാഫിന്റെ സഹോദരന്‍ മൂന്നംഗ അഭിഭാഷക പാനല്‍ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അതില്‍ നിന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയ്യാറായില്ല.
1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ അന്നത്തെ പ്രോസിക്യൂട്ടര്‍ സി.ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.
കേസില്‍ പി.വി അന്‍വറിന്റെ രണ്ട് സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 23 വര്‍ഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്. ഒന്നാം പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെഫീഖ് കഴിഞ്ഞ 25 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഷാര്‍ജയില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കരിപ്പൂരിലെത്തിയപ്പോള്‍ ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് അറസ്റ്റിലായത്.

Sharing is caring!