സമസ്ത-മുസ്ലിംലീഗ് നേതാക്കള്‍ ഹൈദരലി തങ്ങളുടെ വീട്ടില്‍ സംയുക്ത നേതൃയോഗം ചേര്‍ന്നു

സമസ്ത-മുസ്ലിംലീഗ് നേതാക്കള്‍ ഹൈദരലി തങ്ങളുടെ വീട്ടില്‍ സംയുക്ത നേതൃയോഗം  ചേര്‍ന്നു

മലപ്പുറം: പൂര്‍വീക മഹത്തുക്കളിലൂടെ തുടര്‍ന്നു വന്ന സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായും മുസ്ലിം ലീഗും തമ്മിലുള്ള സൗഹൃദ ബന്ധം സുദൃഢമാണെന്നും, പ്രസ്തുത ബന്ധം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതയില്‍ ഇന്നലെ ചേര്‍ന്ന ഇരു സംഘടനകളുടേയും നേതൃയോഗം സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രസ്തുത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരു വിധ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇരു ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നു നേതാക്കള്‍ ഉപദേശിച്ചു. ഇരു സംഘടനകളുടേയും അണികളില്‍ നിന്നോ, പ്രവര്‍ത്തകരില്‍ നിന്നോ ഈ നിലപാടിന് നിരക്കാത്ത വല്ലതും ഉണ്ടായാല്‍ അത് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രഭാഷണം നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വിഷയാവതരണം നടത്തി. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്ലിയാര്‍, എം.പി.അബ്ദുസമദ് സമദാനി, കെ. ഉമര്‍ ഫൈസി മുക്കം, എം.കെ.മുനീര്‍, പി.വി.അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ.മജീദ്, എം.സി. മായിന്‍ ഹാജി, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബൂബകര്‍ ഫൈസി മലയമ്മ ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!