ഏറനാട്ടിലെ വീരന് ആദരം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു

ഏറനാട്ടിലെ വീരന് ആദരം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥിരാജാണ് അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കുന്ന സിനിമയിൽ നായകനാകുന്നത്. ബ്രീട്ടീഷ് സാമ്രാജ്യത്തിനെതിരെ അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ മലബാറിലെ പോരാളിയുടെ ജീവിതം മലബാർ കലാപത്തിന്റെ നൂറാം വാർഷികമായ 2021ലാകും തിരശീലയിലെത്തുക.

1921 എന്ന ഐ വി ശശി സിനിമയിലൂടെ നേരത്തെ തന്നെ മലബാർ കലാപം സിനിമയായിരുന്നു. വാ​ഗൺ ട്രാജഡി അടക്കം ചിത്രീകരിച്ച സിനിമയിൽ മമ്മുട്ടിയായിരുന്നു നായകൻ. പുതിയ കാലത്തിനനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാരിയംകുന്നത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ ബ്രീട്ടീഷുകാർക്കെതിരെ പോരാടിയ ഏറനാടൻ വീരൻമാർക്കുള്ള ആദരവ് കൂടിയാകും അത്. മലബാർ കലാപം ആസൂത്രിതമായി മറവിയിലേക്ക് തള്ളിയിടപ്പെട്ടുവെന്ന ആരോപണത്തോടെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ഹർഷാദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് നിർമാണം. ഷൈജു ഖാലിദ് ക്യാമറയും, സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. മൊഹ്സിൻ പരാരിയും ചിത്രത്തിന്റെ സംവിധാന ചുമതല നിർവഹിക്കുന്നു.

അഞ്ച് മാസത്തോളം ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലുള്ള 5200 ചതുരശ്ര കിലോമീറ്റർ ഭാ​ഗം അടക്കി ഭരിച്ച മറ്റൊരു പോരാളി ലോക ചരിത്രത്തിലില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രബലനായ ശത്രുവിന്റെ ​ഗണത്തിലാണ് ബ്രിട്ടീഷ് സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. 1922 ജനുവരി 20ന് ബ്രീട്ടീഷ് പട്ടാള കോടതിയുടെ ഉത്തരവിൻമേൽ വാരിയംകുന്നത്ത് ഹാജിയേയും, അദ്ദേഹത്തോടൊപ്പം പോരാടിയ ആറ് പേരെയും മലപ്പുറത്ത് വെച്ച് വെടിവെച്ച് കൊന്നു.

പ്രിഥിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.

Sharing is caring!