കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7,394 പേര്‍

കോവിഡ് 19:  മലപ്പുറം ജില്ലയില്‍  നിരീക്ഷണത്തിലുള്ളത്  7,394 പേര്‍

മലപ്പുറം: കോവിഡ് 19 വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 376 പേര്‍ക്കുകൂടി ഇന്ന് മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ 7,394 പേരായെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 11 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും 7,367 പേര്‍ വീടുകളിലും 16 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് പേരും തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.
ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനക്കയച്ച 335 സാമ്പിളുകളില്‍ 307 പേര്‍ക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച നാലു പേരുടേയും ആരോഗ്യ നില തൃപ്തികരമായി തുടരുകയാണ്. കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ഐസൊലേഷന്‍ ആശുപത്രികളും ആറ് കോവിഡ് കെയര്‍ സെന്ററുകളുമാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും സേവനത്തിലുണ്ട്. ഇന്നലെ 38 പേര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് പരിശീലനം നല്‍കി.
കോവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വീടുകളിലെ നിര്‍ബന്ധിത നിരീക്ഷണം ലംഘിച്ചതിന് തിരൂരില്‍ രണ്ടു പേര്‍ക്കെതിരെയും താനൂരില്‍ ഒരാള്‍ക്കെതിരെയും കേസെടുത്തു. ജാഗ്രത നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയതിന് കൊളത്തൂര്‍ പൊലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. ജനത കര്‍ഫ്യൂ ദിനത്തിലും മുഖ്യ സമിതി ജില്ലയിലെ സ്ഥിതി അവലോകനം ചെയ്തു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!