മലപ്പുറത്തും പക്ഷിപ്പനി, നാലായിരത്തോളം പക്ഷികളെ കൊല്ലും

മലപ്പുറത്തും പക്ഷിപ്പനി,  നാലായിരത്തോളം  പക്ഷികളെ കൊല്ലും

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലിലെ ഒരു ഫാമിലെ കോഴികളാണ് ചത്തത്.ഇതേ തുടര്‍ന്ന് കളക്ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. ചത്തനിലയില്‍ കണ്ടെത്തിയ പക്ഷികളുടെ സാമ്പിളുകള്‍ ഭോപ്പാലില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മൂന്ന് സാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണവും പോസിറ്റീവ് ആണ്.
പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് കത്തിക്കും.
നേരത്തെ കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
മലപ്പുറത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കി മൃഗ സംരക്ഷണ വകുപ്പ്. കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കും മുമ്പ് പ്രതിരോധ മരുന്ന് കഴിക്കണമെന്നതടക്കമുള്ള മുന്‍കരുതലും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളായ 20 വെറ്ററിനറി സര്‍ജന്‍മാര്‍, 119 ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, 30അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കിയത്. പക്ഷിപ്പനി ബാധയുണ്ടായ മേഖലകളില്‍ എങ്ങനെ ഇടപെടണം, സ്വയം രക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായിരുന്നു പരിശീലനം. പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് എങ്ങനെയാണ് ധരിക്കേണ്ടതെന്നും ഏതു തരത്തിലാണ് ഊരി മാറ്റേണ്ടതെന്നുമുള്ള ഡെമോണ്‍സ്ട്രേഷനും പരിശീലനത്തോടനുബന്ധിച്ച് നടത്തി.
കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്നതിന് ആറു മണിക്കൂര്‍ മുന്‍പെങ്കിലും റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ പേഴ്സനല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് ധരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോയും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പാലക്കാട് റീജിയനല്‍ ഡയഗ്നോസ്റ്റിക് ലാബിന്റെ മേല്‍നോട്ട ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ ഡോ. അന്‍സമ്മ, വെറ്ററിനറി ഓഫീസര്‍ ഡോ.നാഗസിന്ധു എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ സി മധു, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.റാണി കെ ഉമ്മന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അയ്യൂബ്, സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. ബി ജ്യോതിഷ്‌കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.ബി ബിജു, ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. എ സജീവ് കുമാര്‍, റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നയിക്കുന്ന ഡോ.വി.പി ഹാറൂണ്‍, ഡോ.ബി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
മലപ്പുറം പരപ്പനങ്ങാടിയിലെ 16-ാംവാര്‍ഡിലെ പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ വീരാന്‍കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളിലാണ് പക്ഷിപ്പനിം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ചത്ത ഒമ്പതുകോഴികളില്‍ രണ്ടു കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഏകദേശം നാലായിരത്തോളം പക്ഷികളെ ശനിയാഴ്ച്ച മുതല്‍ കൊന്ന് തുടങ്ങും. പത്ത് കിലോമീറ്റര്‍ പരിധിയിലെ കോഴിക്കടകളും മുട്ടവില്‍പ്പന കേന്ദ്രങ്ങളും വളര്‍ത്തുപക്ഷി വില്‍പ്പനശാലകളും അടപ്പിക്കാനും തീരുമാനിച്ചു. കടകളിലുള്ള കോഴികളെ ഇക്കാലയളവില്‍ ഭക്ഷണം നല്‍കി സംരക്ഷിക്കാനാണ് നിര്‍ദേശം. ഈ കോഴികളെ യാതൊരു കാരണവശാലും വില്‍ക്കാന്‍ പാടില്ല. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാന്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കോഴി വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാനാണ് നിര്‍ദേശം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ ബോധവന്‍മാരാകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ജനങ്ങള്‍ക്കാവശ്യമായ സഹായത്തിനും സംശയ നിവാരണത്തിനുമായി ജില്ലാ തലത്തിലും തിരൂരങ്ങാടി വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ചും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും തുറന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഏഴ് അംഗങ്ങള്‍ വീതമുള്ള 10 ടീമുകളെയും നിയോഗിച്ചു. ഇവര്‍ക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി. പത്ത് ടീമുകളാണ് പ്രതിരോധ പ്രവര്‍ത്തനത്തിനിറങ്ങുക. അവശ്യഘട്ടത്തില്‍ മറ്റുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടാകും. ഇവര്‍ക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ഒരുക്കും.
മാര്‍ച്ച് 14 മുതല്‍ 16 വരെയുള്ള കാലയളവിലാണ് കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുക. ഇവയെ പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ജലസ്രോതസ്സുകളെ ബാധിക്കാത്ത വിധം സുരക്ഷിതമായി സംസ്‌കരിക്കും. റാപ്പിഡ് റസ്പോണ്‍സ് ടീമിനും മറ്റുള്ളവര്‍ക്കും അതത് മേഖലകളിലെത്തുന്നതിനും കോഴികളെയും പക്ഷികളെയും സംസ്്കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനും ഏഴ് പേരെ ഉള്‍ക്കൊള്ളുന്ന പത്ത് വാഹനങ്ങളും പത്ത് ഗുഡ്സ് ഓട്ടോകളുമാണ് ലഭ്യമാക്കുക. സുരക്ഷിതത്വത്തിനായി പിപി കിറ്റുകള്‍, മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍ എന്നിവയും ശുചീകരണ സാമഗ്രികളും എത്രയും വേഗം സജ്ജീകരിക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പരപ്പനങ്ങാടി, തിരൂരങ്ങാടി റസ്റ്റ് ഹൗസുകളിലും അനുയോജ്യമായ മറ്റിടങ്ങളിലും താമസവും ഭക്ഷണവും ഒരുക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലുള്ളവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ മരുന്നുകളും നല്‍കും. ഇതിന് മുന്നോടിയായി പ്രതിരോധ നടപടികളില്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ വാഹനങ്ങളില്‍ അനൗണ്‍സ്മെന്റും നടത്തും. രോഗബാധയുള്ളവരെ നിരീക്ഷിക്കാന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡും വീടുകളില്‍ ഐസൊലേഷന്‍ സൗകര്യവുമൊരുക്കും. 14 ദിവസത്തേക്കായിരിക്കും നിരീക്ഷണം. കൊല്ലേണ്ടി വരുന്ന കോഴികളുടെയും വളര്‍ത്തുപക്ഷികളുടെയും വില കണക്കാക്കി നഷ്ടപരിഹാരത്തിനായി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം കടലുണ്ടിപക്ഷി സങ്കേതത്തില്‍ ദേശാടനപക്ഷികളെത്തുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പെരുവള്ളൂരില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം നെഗറ്റീവാണ്. പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുണ്ടായാല്‍ മതിയെന്നും മലപ്പുറം കലക്ടര്‍ ജാഫര്‍മാലിക് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബോധപൂര്‍വമുള്ള നിസ്സഹകരണത്തെ നിയമപരമായി നേരിടും. അവശ്യഘട്ടത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് ഇടപെടും.
ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപനയോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. സി. മധു, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അയൂബ,് ജില്ലാ ഓഫീസര്‍ ഡോ. റാണി.കെ.ഉമ്മന്‍, മലപ്പുറം ഡി.വൈ.എസ.്പി ജലീല്‍ തോട്ടത്തില്‍, പരപ്പനങ്ങാടി സി.ഐ വിനോദ്, തിരൂരങ്ങാടി തഹസില്‍ദാര്‍ എം.എസ് ഷാജു, പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ജയകുമാര്‍, പരപ്പനങ്ങാടി, നെടുവ വില്ലേജ് ഓഫീസര്‍മാരായ പി.രാജേഷ്‌കുമാര്‍, വി.കെ നാരായണന്‍കുട്ടി, ഭക്ഷ്യസുരക്ഷാ വിഭാഗം, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍:
9188465886, 9447535222

Sharing is caring!