പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് സമര്‍പ്പിച്ച ഹറജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നതെന്തന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

പൗരത്വ ഭേദഗതിയെ ചോദ്യം  ചെയ്ത് മുസ്ലിംലീഗ് സമര്‍പ്പിച്ച  ഹറജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നതെന്തന്ന്  കേന്ദ്രത്തോട് സുപ്രീംകോടതി

മലപ്പുറം: പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് സമര്‍പ്പിച്ച ഹറജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നതെന്തന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും രംഗത്ത്.
പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് അടക്കമുള്ള കക്ഷികള്‍ സമര്‍പ്പിച്ച ഹറജികളില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകുന്നതെന്തന്നാണ് സുപ്രീംകോടതി ചോദിച്ചത്. മുസ്ലിംലീഗിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍ ഹറജി പരിഗണിക്കുന്നതിലുള്ള കാലതാമസം ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന് മുന്‍പാകെ ഇന്ന് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് കോടതി കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണി ജനറലിനോട് കാലതാമസത്തിനുള്ള കാരണം ആരാഞ്ഞത്്. എതിര്‍സത്യവാങ്മൂലം നേരത്തെ തന്നെ തയ്യാറായതായും രണ്ട് ദിവസത്തിനകം ഫയല്‍ ചെയ്യാമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ മറുപടി നല്‍കി. ഡിസംബറില്‍ മുസ്ലിംലീഗ് സമര്‍പ്പിച്ച ഹറജി ഫെബ്രവരിയില്‍ കേള്‍ക്കാമെന്നായിരുന്നു കോടതി പറഞ്ഞതെന്നും മാര്‍ച്ചായിട്ടും നടപടികള്‍ ആയില്ലന്നും മുസ്ലിംലീഗിന് വേണ്ടി കപില്‍ സിബലും അഡ്വ. ഹാരിസ് ബീരാനും ചീഫ് ജസ്റ്റിസിന് മുന്‍പാകെ ചൂണ്ടിക്കാട്ടി. ഹോളി അവധിക്ക് ശേഷം ഹറജികളില്‍ വാദം കേള്‍ക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ശബരിമല പുനഃപരിശോധന ഹറജയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടന്നും അതിന് ശേഷം മാത്രമേ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹറജികള്‍ പരിഗണിക്കുകയുള്ളൂവെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹറജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് രണ്ട് മണിക്കൂര്‍ വീതമെങ്കിലും ഹറജികള്‍ പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. തുടര്‍ന്ന് ഹോളി അവധിക്ക് ശേഷം വിഷയം കോടതിക്ക് മുന്‍പാകെ വീണ്ടും പരമാര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ കപില്‍ സിബലിനോട് നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 9 മുതല്‍ 16 വരെയാണ് ഹോളി അവധി. ജനുവരി 22ന് ഹറജികള്‍ പരിഗണിച്ച കോടതി നാലാഴ്ച്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. നാലാഴ്ച്ച കഴിഞ്ഞിട്ടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ കേസ് നീട്ടികൊണ്ടുപോവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് മുസ്ലിംലീഗിന് വേണ്ടി ഹാജറായ അഭിഭാഷകര്‍ ഇന്നലെ കോടതിക്ക് മുന്‍പാകെ പരമാര്‍ശിച്ചത്.

അതേ സമയം പാര്‍ലമെന്റിലായാലും കോടതിയിലായാലും ജനങ്ങളനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളെ പരിഗണിക്കാതെ അനന്തമായി നീട്ടികൊണ്ടുപോവുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് സമര്‍പ്പിച്ച ഹറജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകുന്നതെന്തന്ന സുപ്രീംകോടതി പരാമര്‍ശത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തരങ്ങേറിയ കലാപത്തെ പറ്റി പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുകയാണ്. പൗരത്വ പ്രക്ഷോഭങ്ങള്‍ രാജ്യമൊട്ടുക്കും ശക്തിയാര്‍ജ്ജിക്കുകായാണ്. ജനങ്ങളുടെ പ്രതീക്ഷ കോടതിയിലാണ്. എന്നാല്‍ കോടതി ഹറജി പരിഗണിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് ലീഗിന് വേണ്ടി ഹാജറായ അഭിഭാഷകര്‍ കേന്ദ്ര സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം കാലതാമസം വരുത്തുന്നത് ചീഫ് ജസ്റ്റിസിന് മുന്‍പാകെ പരാമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!