ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ തമിഴ് കുടുംബത്തിന്റെ കൈത്താങ്ങായത് മഞ്ചേരിയിലെ എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍

ചോരക്കുഞ്ഞിന്റെ മൃതദേഹം  കെട്ടിപ്പിടിച്ച് കരഞ്ഞ തമിഴ്  കുടുംബത്തിന്റെ കൈത്താങ്ങായത് മഞ്ചേരിയിലെ എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍

മലപ്പുറം: ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ തമിഴ് കുടുംബത്തിന്റെ കൈത്താങ്ങായത് മഞ്ചേരിയിലെ എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് കഴിഞ്ഞ 9 വര്‍ഷമായി 24 മണിക്കുറും ആംബുലന്‍സ് സേവനവും സാന്ത്വന സേവനവും ചെയ്യുന്ന വെക്തിയാണ് മഞ്ചേരിയിലെ എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ നൗഫല്‍. ബുധനാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുന്ന തമിഴ് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയില്‍പ്പെട്ട നൗഫല്‍ സാന്ത്വനം വളണ്ടിയര്‍ ഇര്‍ഷാദിനെയും കൂട്ടി അവരോട് കാര്യം അന്യോഷിച്ചപ്പോഴാണ് കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലായത്. തമിഴ് കുടുംബത്തിന് ആറ്റു നോറ്റുണ്ടായ ആദ്യ കുഞ്ഞ് ജനിച്ച് കുറച്ച് ദിവസം കഴിഞ്ഞ് മരണപ്പെട്ടുവെന്നും കയ്യില്‍ ഒരു പൈസ പോലുമില്ലാതെ കുഞ്ഞിന്റെ സംസ്‌കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം ഇതിനൊന്നും അവരുടെ മുന്നില്‍ ഉത്തരമില്ലായിരുന്നു.പല രോടും ചോദിച്ചെങ്കിലും എല്ലാവരും ഒഴിഞ്ഞ് മാറി. വിലപിക്കുകയല്ലാതെ അവരുടെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. ഈ അവസരത്തിലാണ് സാന്ത്വനം നൗഫലും ഇര്‍ഷാദും ഇവരെ സഹായിക്കാന്‍ തീരുമാനിച്ചത്.തമിഴ് കുടുംബം എങ്ങിനെ ഇവിടെയെത്തി എന്ന അന്യോഷണം നടത്തിയപ്പോളാണ് കഴിഞ്ഞ 4 വര്‍ഷമായി പെരിന്തല്‍മണ്ണയില്‍ താമസക്കാരാണെന്ന് മനസിലാക്കിയത്.

ഇതോടെ നൗഫല്‍ ഉടന്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാനെ നേരിട്ട് വിളിച്ച് സംഭവം പറയുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.തിരുവനന്തപുരത്തായിരുന്ന ചെയര്‍മാന്‍ വിഷയത്തില്‍ ഉടന്‍ ഇടപെടുകയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും, ആരോഗ്യ വിഭാഗം ജീവനക്കാരെയും വിളിച്ച് അടിയന്തിരമായി നഗരസഭാ ശ്മശാനമായ അഞ്ജലിയില്‍ സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ആംബുലന്‍സില്‍ കുടുംബത്തെ പെരിന്തല്‍മണ്ണയിലെത്തിക്കാനും ആയതിനാവശ്യമായ എല്ലാ ചിലവും ചെയര്‍മാന്റെ സാന്ത്വന ഫണ്ടില്‍ നിന്നും നല്‍കാമെന്നും ചെയര്‍മാന്‍ നൗഫലിനോട് പറഞ്ഞു. പിന്നെ താമസമുണ്ടായില്ല നൗഫലും, ഇര്‍ഷാദും ചേര്‍ന്ന് കുടുംബത്തെ ആംബുലന്‍സില്‍ കയറ്റി പെരിന്തല്‍മണ്ണ ചോലോം കുന്നത്ത് അഞ്ജലിയില്‍ എത്തിച്ചു.നഗരസഭ കൗണ്‍സില്‍ പ്രതിനിധികളും ആരോഗ്യ വിഭാഗവും സംസ്‌ക്കാരത്തിനാവശ്യമായ എല്ലാ വിതസജ്ജീകരണം ചെയ്ത് അവിടെ സജ്ജമായി നിന്നിരുന്നു. കൃത്യം ഉച്ചക്ക് 1.50 ന് ഹൃദയം പിളര്‍ക്കും വേദനയോടെ തങ്ങളുടെ പൊന്നോമനക്ക് കുടുബം അന്ത്യകര്‍മ്മം നടത്തി.

തമിഴ്‌നാട് തന്‍ ട്രാംപട്ട് താലൂക്കിലെ മേല്‍മുത്തനൂര്‍ ഗ്രാമവാസിയായ സത്യരാജ്-ഉഷ ദമ്പതികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്നവരാണ്. കൂടെ ഉഷയുടെ അമ്മ കുപ്പുവും ഉണ്ട്.നഗരത്തില്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടാണ് കുടുംബം ജീവിക്കുന്നത്. വളരെ വൈകി ഗര്‍ഭിണിയായ ഉഷ ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തിലായിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഇവര്‍ വൈദ്യപരിചരണം നേടി. ഏഴ് മാസമായപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ജില്ലാ ആശുപത്രി റഫര്‍ ചെയ്ത പ്രകാരം രണ്ടാഴ്ച മുമ്പ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇവര്‍ എത്തിയത്.ഇവിടെ വെച്ച് മാസം തികയാതെ ഇവര്‍ പ്രസവിക്കുകയും തുടര്‍ന്ന് കുട്ടിക്ക് ഹൃദയമിടിപ്പ് കുറവായതിനാല്‍ മരണപ്പെടുകയുമായിരുന്നു.

കൂലിപ്പണിക്കാരനായതിനാല്‍ രണ്ടാഴ്ചയോളം ജോലിക്ക് പോകാന്‍ കഴിയാത്തത് കൊണ്ട് കയ്യിലുള്ള പണമെല്ലാം തീരുകയും ചെയ്തു. ഇതിനിടെ സാമ്പത്തിക പ്രയാസവും മറ്റും കാരണമെന്നു കരുതുന്നു കുട്ടി മരിച്ചതോടെ ഭര്‍ത്താവ് സത്യരാജ് ഇവരെ വിട്ടു പോയി. ഈ സാഹചര്യം രണ്ടു സ്ത്രീകള്‍ മാത്രമായ കുടുംബത്തെ ഏറെ നിസഹായരാക്കി. കൈയ്യില്‍ ജീവനില്ലാത്ത കുഞ്ഞിനെ പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് സാന്ത്വനം ആംബുലന്‍സ് ഡ്രൈവറും എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍ ക്യാപ്റ്റന്‍ നൗഫലിന്റെയും സാന്ത്വനം വളണ്ടിയര്‍ ഇര്‍ഷാദിന്റെയും പെരിന്തല്‍മണ്ണ നഗരസഭയുടെയും സഹായ ഹസ്തംലഭിച്ചത്. നഗരസഭയോടും നൗഫലിനോടും ഇര്‍ഷാദിനോടും നന്ദി പറഞ്ഞ കുടുംബം ഇനി ഒരു മാസത്തിന് ശേഷം പെരിന്തല്‍മണ്ണയില്‍ വീണ്ടും തിരിച്ചെത്തും. ഇവരുടെ യാത്രക്കും സംസ്‌കാരത്തിനും ഉള്ള മുഴുവന്‍ ചിലവും നഗരസഭ ചെയര്‍മാന്റെ സാന്ത്വന ഫണ്ടില്‍ നിന്നും നല്‍കി.
സംസ്‌കാര സമയത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.ടി. ശോഭന , എ.രതി , കൗണ്‍സിലര്‍മാരായ കെ.സുന്ദരന്‍ ,അമ്പിളി മനോജ്, ലക്ഷ്മികൃഷ്ണന്‍ സാമൂഹ്യ പ്രവര്‍ത്തക സീനത്ത് എന്നിവരും സന്നിഹിതരായി.

Sharing is caring!