കോവിഡ് 19 കൊറോണ; ഉംറ തീര്‍ത്ഥാടനം സൗദി പൂര്‍ണ്ണമായി വിലക്കി

കോവിഡ് 19 കൊറോണ; ഉംറ തീര്‍ത്ഥാടനം സൗദി പൂര്‍ണ്ണമായി വിലക്കി

മക്ക: കോവിഡ് 19 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടനത്തിന് സഊദി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. മദീന സന്ദര്‍ശനത്തിനും വിലക്കുണ്ട്. സഊദിക്കകത്ത് നിന്നും പോകുന്ന ഉംറ തീര്‍ത്ഥാനത്തിനു വിലക്കേര്‍പ്പെടുത്തിയതെന്ന് സഊദി ദേശീയ മാധ്യമം സഊദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. ഇത് പ്രകാരം ആഭ്യന്തര ഉംറ തീര്‍ത്ഥാടകരെ മക്കയിലേക്കും വിശുദ്ധ മദീനയിലേക്കും പ്രവേശനം തടയും. അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ കര്‍ശന നിരീക്ഷമാണ് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉംറ തീര്‍ത്ഥാടകരെ ഇനിയൊരിപ്പുണ്ടാകുന്നത് വരെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിപ്പിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്.

താല്‍ക്കാലിക നിരോധനത്തിന്റെ ഭാഗമായി ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സഊദിക്കകത്ത് നിന്നുള്ള സ്വദേശികളെയും വിദേശികളെയും ഇരു നഗരികളിലേക്കും പ്രവേശനം അനുവദിക്കുകയില്ല. സാധാരണ രീതിയില്‍ ബുധനാഴ്ച്ച സഊദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ നിന്നും നൂറുകണക്കിന് ബസുകളാണ് ഉംറ തീര്‍ത്ഥാടകരുമായി പുണ്യ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പുതിയ റിപോര്‍ട്ടോടെ കഴിഞ്ഞ ദിവസം ഉംറ കരുതി ഒരുങ്ങിയ വിദേശികളടക്കമുള്ളവര്‍ യാത്ര നിര്‍ത്തി വെച്ചു. മലയാളികളുടെ ഉംറ സര്‍വ്വീസുകളും യാത്ര അവസാനിപ്പിച്ചതായി അറിയിച്ചു. കഴിഞ്ഞയാഴ്ച്ച വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ ഉംറ തീര്‍ത്ഥാടക വിസയും സഊദി റദ്ദ് ചെയ്തിരുന്നു. പുതിയ തീരുമാനം എത്ര കാലം വരെ തുടരുമെന്നതില്‍ യാതൊരു സൂചനയുമില്ല.
മക്ക ഹറമിലും മദീന ഹറമിലും കനത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിലവില്‍ ഉംറ വിസക്കാര്‍ വരാത്തതിനാല്‍ പുണ്യ ഭൂമിയില്‍ തിരക്കൊഴിവാകുകയാണ്. നിലവില ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍ നിന്നും മദീനയിലും പുറത്തു പോകുന്നതോടെ ഇരു നഗരികളും പൂര്‍ണമായും കാലിയാകും. എങ്കിലും റമദാന്‍ അടുത്ത് വരുന്നതോടെ സീസണ്‍ ആകുന്നതിനാല്‍ എത്രകാലം ഈ വിലക്ക് തുടരുമെന്ന് വ്യക്തമല്ല.

അതേസമയം, സഊദിയില്‍ ഒരാള്‍ക്ക് മാത്രമേ കൊറോണ വൈറസ് ബാധ ഇത് വരെ കണ്ടെത്തിയിട്ടുള്ളൂവെന്നും അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമല്ലെന്നും സഊദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിച്ചു.

ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 70 പേരില്‍ അമ്പത്തിയൊന്ന് പേരെ പരിശോധനക്ക് വിധേയമാക്കിയെന്നും എന്നാല്‍ ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റിവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദിക്കകത്തേക്കുള്ള പ്രവേശനത്തില്‍ ജി സി സി അംഗ രാജ്യങ്ങളിലുള്ളവര്‍ക്കും സഊദി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Sharing is caring!