മദ്യപിക്കുന്നവര്‍ക്കും മക്കള്‍ക്കും കാലിക്കറ്റില്‍ സീറ്റില്ല: വിവാദ ഉത്തരവ് സര്‍വകലാശാല മരവിപ്പിച്ചു

മദ്യപിക്കുന്നവര്‍ക്കും  മക്കള്‍ക്കും കാലിക്കറ്റില്‍ സീറ്റില്ല:  വിവാദ ഉത്തരവ്  സര്‍വകലാശാല  മരവിപ്പിച്ചു

തേഞ്ഞിപ്പലം: മദ്യപിക്കുന്നവര്‍ക്കും മദ്യപിക്കുന്ന വരുടെ മക്കള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലയില്‍ സീറ്റില്ലെന്ന ഉത്തരവ് അധികൃതര്‍ മരവിപ്പിച്ചു. വിവാദ ഉത്തരവ് മാധ്യമങ്ങളില്‍ വന്നതിന്ന് പിന്നാലെയാണ് റജിസ്ട്രാര്‍ സി.എല്‍ ജോഷിയുടെ നടപടി.വിഷയം അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഇത് സംബന്ധിച്ച എല്ലാ ഉത്തരവുകളും തീരുമാനങ്ങളും സിന്‍ഡിക്കേറ്റ് മുമ്പാകെ സമര്‍പ്പിക്കണമെന്ന് സ്ഥിരസ്ഥിതി അധ്യക്ഷന്‍ കെ.കെ ഹനീഫ രജിസ്ട്രാര്‍ സി എല്‍ ജോഷിക്ക് നിര്‍ദ്ദേശം നല്‍കി. മദ്യമോ മറ്റ് ലഹരിയോ ഉപയോഗിക്കുന്നവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കില്ലെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അഡ്മിഷന്‍ സമയത്ത് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും ഇത് തെറ്റാണെന്ന് കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. അസി. രജിസ്ട്രാരാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.കാലിക്കറ്റിന് കീഴിലെ എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും സര്‍വകലാശാല പീന വകുപ്പുകളിലും ഉത്തരവ് ബാധകമാക്കിയിരുന്നു.കഴിഞ്ഞ മാസം മൂന്നിന് ചേര്‍ന്ന ലഹരി മുക്ത സമിതി ശുപാര്‍ശയനുസരിച്ചാണ് 27 ന് അസി. രജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് ബാധകമാക്കി എല്ലാ കോളജുകളിലേക്കും മറ്റും സര്‍ക്കുലര്‍ അയക്കുകയും ചെയ്തിരുന്നു. ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് അധികൃതര്‍ ഇന്നലെ
മരവിപ്പിക്കല്‍ നടപടി സ്വീകരിച്ചത്.

Sharing is caring!