ഇനി അമരമ്പലത്തുവന്നാല്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന നിരവധി യുവതികളെ കാണാം

ഇനി അമരമ്പലത്തുവന്നാല്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന  നിരവധി യുവതികളെ കാണാം

മലപ്പുറം: ഇനി അമരമ്പലം പഞ്ചായത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് സൈക്കിളില്‍ സഞ്ചരിക്കുന്ന നിരവധി യുവതികളെ കാണാം. ഇന്ത്യയില്‍ത്തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സന്‍സദ് ആദര്‍ശ ഗ്രാം പദ്ധതി പ്രകാരം ഞാന്‍ ദത്തെടുത്ത അമരമ്പലം പഞ്ചായത്തിലെ കുടുംബശ്രീക്കാരാണ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്. ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും പരിസ്ഥിതി സൗഹൃദ വാഹനം എന്ന നിലയിലും സൈക്കിളില്‍ സഞ്ചരിക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കു വേണ്ടിയാണ് പദ്ധതി. 30 വയസ്സിനു മുകളിലുള്ള 100 സ്ത്രീകള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്. മാര്‍ച്ച് ഒന്നിന് ഞായറാഴ്ച രാവിലെ 10 മണിക്ക് പൂക്കോട്ടുംപാടം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ 100 സൈക്കിളുകളും വിതരണം ചെയ്യും.

സംഗതി നല്ലൊരു പദ്ധതിയാണെങ്കിലും നിര്‍ദ്ദേശം വന്ന അന്നുതൊട്ടേ ഇതെങ്ങനെ നടപ്പാക്കും എന്ന ചിന്തയിലായിരുന്നു ഞാന്‍. കേന്ദ്ര-സംസ്ഥാന ഫണ്ടുകളോ എം.പി ഫണ്ടോ ഇതിനു വേണ്ടി ചെലവാക്കാനാവില്ല. ഒന്നുരണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പദ്ധതി സമര്‍പ്പിച്ചെങ്കിലും അപ്പോഴേക്കും പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. എങ്കിലും ആ പദ്ധതി മനസ്സിലുണ്ടായിരുന്നു. രണ്ടു മാസം മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ റീജ്യണല്‍ മാനേജരെ കണ്ടപ്പോള്‍ കാര്യം അവതരിപ്പിച്ചു. യാതൊരു സങ്കോചവും കൂടാതെ അദ്ദേഹം അതേറ്റെടുത്തു. അങ്ങനെ ആ സ്വപ്നം നടപ്പാവുകയാണ്. ഇനി അമരമ്പലത്തിന്റെ തെരുവീഥികളില്‍ 100 സ്ത്രീകള്‍ സൈക്കിളില്‍ സഞ്ചരിക്കും.

Sharing is caring!