എയര്‍ ഇന്ത്യയുടെ ജിദ്ദ- കരിപ്പൂര്‍ ജംബോ സര്‍വ്വീസ് ഞായറാഴ്ച മുതല്‍

എയര്‍ ഇന്ത്യയുടെ ജിദ്ദ- കരിപ്പൂര്‍  ജംബോ സര്‍വ്വീസ്  ഞായറാഴ്ച മുതല്‍

മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച മുതല്‍ ജിദ്ദ- കരിപ്പൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാന സര്‍വ്വീസ് പുനരാരംഭിക്കും. 2015 ലാണ് എയര്‍ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള സര്‍വീസ് നിര്‍ത്തിയത്. അതേ സമയം സര്‍വീസ്പുനരാരംഭിച്ചതില്‍ ഏറെ ആഹ്ലാദ തിമര്‍പ്പിലാണ് ജിദ്ദയിലെ പ്രവാസി സമൂഹം.

വ്യവസായിയും ജിദ്ദ നാഷണല്‍ ആശുപത്രി മാനേജിങ് ഡയറക്റ്ററുമായ വി.പി മുഹമ്മദലി ജിദ്ദയിലെ പ്രവാസികള്‍ക്കായി സ്നേഹവിരുന്നൊരുക്കി. വിമാനത്തിലെ ആദ്യ യാത്രക്കാര്‍, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസിനായി പരിശ്രമിച്ചവര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സേഹനഹവിരുന്നില്‍ സംബന്ധിച്ചു. സര്‍വീസ് പുനരാരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത എയര്‍ ഇന്ത്യ സൗദി വെസ്റ്റേണ്‍ റീജിയണല്‍ മാനേജര്‍ പ്രഭു ചന്ദ്രന്‍ പറഞ്ഞു.

ആഴ്ചയില്‍ രണ്ട് സര്‍വ്വീസുള്ളത് നാലായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ അനുവദിക്കുന്നതും, എക്കണോമി ക്ലാസില്‍ 45 കിലോ വരെ ലഗേജുകളനുവദിക്കുന്നതും എയര്‍ ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചതിന് വി.പി മുഹമ്മദലിയെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. വിമാന സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച മലബാര്‍ ഡെവലപ്മെന്റ് ഫോറം പോലുള്ള കൂട്ടായ്മകള്‍ക്കും മറ്റു രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും അധ്യക്ഷ പ്രസംഗത്തില്‍ വി.പി മുഹമ്മദലി നന്ദി അറിയിച്ചു. ടി.പി ഷുഹൈബ്, വി.പി ഷിയാസ്, അഷ്റഫ് പട്ടത്തില്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

Sharing is caring!