മലപ്പുറം തുവ്വുരിലെ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിരോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ ബന്ധു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം തുവ്വുരിലെ  മാനസികാരോഗ്യ  ചികിത്സാകേന്ദ്രത്തിരോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ ബന്ധു  ദുരൂഹ സാഹചര്യത്തില്‍  കൊല്ലപ്പെട്ട നിലയില്‍

പെരിന്തല്‍മണ്ണ: സ്വകാര്യ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍ രോഗിയായ യുവാവിനൊപ്പം കൂട്ടിരിപ്പിനെത്തിയ ബന്ധുവിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം തുവ്വുര്‍ ഇട്ടേപ്പാടന്‍ വീട്ടില്‍ മോയിനെയാണ് (60) ആശുപത്രിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടൂര്‍ കൂരാട് സ്വദേശിയായ ഷാനവാസിന്റെ (30) കൂട്ടിരിപ്പിന് എത്തിയതായിരുന്നു അമ്മാവനായ മോയിന്‍. സംഭവസ്ഥലത്തുനിന്നും കാണാതായ ഷാനവാസിനെ പിന്നീട് വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. മോയിന്റെ കണ്ണിന് താഴെ മുറിവും കഴുത്തില്‍ ഞെരിച്ച പാടുകളുമുണ്ട്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരിന്തല്‍മണ്ണ – കോഴിക്കോട് റോഡിലെ സ്വകാര്യ മാനസികാരോഗ്യ ചികിത്സാലയത്തിലാണ് സംഭവം. മാനസികപ്രശ്‌നങ്ങളുള്ള ഷാനവാസിനെ ബുധനാഴ്ചയാണ് ഇവിടെയെത്തിച്ചത്. ഷാനവാസിന്റെ മുറിയില്‍ ഇന്നലെ രാവിലെ ഒമ്പതോടെ മരുന്നുമായെത്തിയ നഴ്‌സ് മുറി പുറത്തുനിന്നും പൂട്ടിയതായി കണ്ടു. മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന നിലയില്‍ മോയിന്റെ മൃതദേഹം കണ്ടെത്തിയത്. ഷാനവാസിനെ കണ്ടെത്താനായില്ല. മുറിയില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. മുറിയിലെ പ്‌ളാസ്റ്റിക് കസേര തകര്‍ന്ന നിലയില്‍ കണ്ടെത്തി. പോലീസ്, ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയെ എത്തിച്ച് മണം പിടിപ്പിച്ചെങ്കിലും പ്രധാന റോഡ് വരെ പോയ ശേഷം ചികിത്സാകേന്ദ്രത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം വണ്ടൂര്‍ പോലീസാണ് ഷാനവാസിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. മോയിന്റെ മൃതദേഹം ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മോയിന്റെ ഭാര്യ: മൈമൂന. മക്കള്‍: ഫാത്തിമ സുഹറ, മുഹമ്മദ് ഫവാസ്, നസീബ, മുഹമ്മദ് ഫാസിത്ത്, ഫര്‍സീന. മരുമക്കള്‍: അബ്ദുള്ളക്കോയ, ഷരീഫ്, ഷഹന.

Sharing is caring!