അഭയാര്‍ഥി പ്രശ്നവും പൗരത്വവും ചര്‍ച്ച ചെയ്യുന്ന കാറ്റ്, കടല്‍, അതിരുകള്‍ 31ന് തിയേറ്ററുകളില്‍

പൗരത്വം-അഭയാര്‍ഥി പ്രശ്നം എന്നിവ പ്രമേയമാക്കി സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ്,കടല്‍, അതിരുകള്‍ എന്ന സിനിമ 31ന് ( 31-01-2020) തിയെറ്ററുകളിലെത്തും. പൗരത്വത്തിന്റെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യന് മുന്നില്‍ അതിരുകളും നിയമങ്ങളും ഉയര്‍ന്നു വരുന്ന കാലഘട്ടത്തിലാണ് അഭയാര്‍ഥികളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ആദ്യ മലയാള സിനിമ റിലീസ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി പ്രശ്നം രൂക്ഷമാകുകയും മനുഷ്യന് നിലനില്‍പ്പിനു വേണ്ടി സ്വന്തം നാട്ടില്‍ നിന്നു പാലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന കാലം. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന റോഹിങ്ക്യന്‍. തിബറ്റന്‍ അഭയാര്‍ഥികളുടെ ജീവിതമാണ് കാറ്റ്, കടല്‍, അതിരുകള്‍ എന്ന സിനിമയുടെ പ്രമേയം. കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ.കെ. ഷാജിയാണ് നിര്‍മിക്കുന്നത്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം സമദ് മങ്കട സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനുമോഹന്‍, കൈലാഷ്, ലിയോണ ലിഷോയ്, ഡോ. വേണുഗോപാല്‍, ഡോ. ജാനറ്റ് തുടങ്ങിയവര്‍ക്കൊപ്പം തിബറ്റന്‍ അഭയാര്‍ഥികളുടെ പ്രതിനിധിയായി ദാവോ ലാ മോയും പ്രധാന വേഷത്തിലെത്തുന്നു. ജീവിതം തന്നെ യാത്രയായി കാണുന്ന ജിയോ ക്രിസ്റ്റി എന്ന യുവാവിന്റെ വീക്ഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. കേരളത്തില്‍ ഇംഗ്ലീഷ് പഠിക്കാനെത്തുന്ന ദാവോ ലാ മോ എന്ന ടിബറ്റന്‍ അഭയാര്‍ഥി പെണ്‍കുട്ടി ജിയോ ക്രിസ്റ്റിയുമായി അടുപ്പത്തിലാകുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളാണ് കാറ്റ്, കടല്‍, അതിരുകള്‍ കൈകാര്യം ചെയ്യുന്നത്.
കൂര്‍ഗ്, ധര്‍മശാല, തൂത്തുക്കുടി, ഡല്‍ഹി, കശ്മീര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജിയോ ക്രിസ്റ്റിയുടെ യാത്രകളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ട്രാവല്‍ മൂവികളുടെ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രം കൂടിയായിരിക്കും കാറ്റ്, കടല്‍, അതിരുകള്‍. കൂര്‍ഗിന്റെയും ഹിമാചല്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലെയും മനോഹാരിത ഒട്ടും ചോരാതെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് അന്‍സാറാണ്. സജിമോന്‍-ശരത് ടീമാണ് കഥയും തിരക്കഥയും സംഭാഷണവും. ഹസീന എസ് കാനം, സുരേഷ് മങ്കട എന്നിവരുടെ വരികള്‍ക്ക് കെ.ബി. അബൂട്ടി സംഗീതമൊരുക്കിയിരിക്കുന്നു. സേതു അടൂരാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]