വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന് അഞ്ചു വര്‍ഷം കഠിന തടവും പിഴയും

വിദ്യാര്‍ത്ഥികളെ  പീഡിപ്പിച്ച അദ്ധ്യാപകന്  അഞ്ചു വര്‍ഷം കഠിന  തടവും പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ കൂട്ടാടമ്മല്‍ തെക്കത്തില്‍ അന്‍വര്‍ സാദിഖ് (36) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. 2014 നവംബര്‍ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് കേസിന്നാസ്പദമായ സംഭവം. മദ്രസാ വിദ്യാര്‍ത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നവംബര്‍ പത്തിന് കാടാമ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പീഡനത്തിനിരയായ കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതം കുട്ടികള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാളാണ് അന്‍വര്‍ സാദിഖ്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എസ് ശശികുമാറാണ് 2015 ജൂലൈ ഒമ്പതിന് പ്രതിയെ അഞ്ചു വര്‍ഷത്തെ കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2011 മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പത് മണിക്ക് വിദ്യാര്‍ത്ഥിയായ ഇരയെ മദ്രസ വിട്ട് പോകുമ്പോള്‍ പാട്ട് സിഡി നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. കല്പകഞ്ചേരി പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കയാണ് അന്‍വര്‍ സാദിഖ്.

Sharing is caring!