പൗരത്വ ബില്‍ പാസായതിനു പിറകില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കുറ്റകരമായ നിശബ്ദത: പി സുരേന്ദ്രന്‍

പൗരത്വ ബില്‍ പാസായതിനു  പിറകില്‍ ജനാധിപത്യ  പ്രസ്ഥാനങ്ങളുടെ കുറ്റകരമായ  നിശബ്ദത: പി സുരേന്ദ്രന്‍

തേഞ്ഞിപ്പലം : പൗരത്വ ബില്‍ പാസായതിനു പിന്നില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കുറ്റകരമായ നിശബ്ദതയാണെന്ന് പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പെരുവള്ളൂര്‍ പഞ്ചായത്ത് മതേതര ജനാധിപത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ഫാസിസത്തോടുള്ള ഭയത്തെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതാണ്.പൗരത്വ നിയമം നിലവില്‍ മുസ്ലീങ്ങളെയും തുടര്‍ന്ന് ദളിതുകള്‍, ആദിവാസികള്‍ തുടങ്ങി എല്ലാ വിഭാഗം അധസ്ഥിത ജനങ്ങളുടെയും അവകാശങ്ങളെ വേട്ടയാടാനുള്ള ഭരണകൂടത്തിന്റെ ചട്ടുകമായി മാറും.ബാബരി മസ്ജിദ് വിധി സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങളെ പ്രക്ഷോഭ സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്.

പൗരത്വ നിയമം സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയാല്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യമായിരിക്കും രാജ്യത്തുടനീളം മുഴങ്ങുക. ആര്‍എസ്എസിനെ ചോദ്യം ചെയ്യുന്ന ആരും സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഭൂപടത്തില്‍ പുറത്താകുന്ന അവസ്ഥയാണുള്ളതെന്നും പൗരന്റെ അന്തസ്സിന്റെ പ്രശ്‌നമാണ് ഇതെന്നും മുസ്ലിം പ്രശ്‌നമായി ഇതിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വ സംരക്ഷണ സമിതി ചെയര്‍മാന്‍ പി ടി ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം, പി കെ അബ്ദുല്ല ഫൈസി, എ സി അബ്ദുറഹ്മാന്‍ ഹാജി,കെ കുഞ്ഞിക്കുട്ടന്‍, ഇരുമ്പന്‍ സൈദലവി, എന്‍ജിനീയര്‍ മൊയ്തീന്‍കുട്ടി, കാവുങ്ങല്‍ ഇസ്മായില്‍, ഡോ മുഹമ്മദ്, ടി പി അസൈന്‍ മാസ്റ്റര്‍, പി പി സൈതലവി, കെ സി മൊയ്തീന്‍ കുട്ടി, ചൊക്ലി ബീരാന്‍ ഹാജി, ടി കെ സുല്‍ഫിക്കറലി, ചെമ്പന്‍ ലത്തീഫ്, എം എസ് സജി, സംസാരിച്ചു.

Sharing is caring!