അന്തരിച്ച ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിന്‍ സയീദ് ഇന്ത്യയ്ക്ക് എക്കാലത്തും പ്രിയപ്പെട്ട സുല്‍ത്താന്‍

അന്തരിച്ച ഒമാന്‍ ഭരണാധികാരി  ഖാബൂസ് ബിന്‍ സയീദ് ഇന്ത്യയ്ക്ക്  എക്കാലത്തും പ്രിയപ്പെട്ട സുല്‍ത്താന്‍

ജിദ്ദ: അന്തരിച്ച ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിന്‍ സയീദ് ഇന്ത്യയ്ക്ക് എക്കാലത്തും പ്രിയപ്പെട്ട സുല്‍ത്താനായിരുന്നു. ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ആദ്യ വിദേശ വിദ്യാഭ്യാസത്തിനു പോലും ഇന്ത്യയെ ആയിരുന്നു തിരഞ്ഞെടുതിരുന്നത്.
തന്റെ ആദ്യ വിദേശ വിദ്യാഭ്യാസ കേന്ദ്രമായ പൂണെ എന്ന നഗരവും ഇന്ത്യാ രാജ്യവും അവിടുത്തെ ജനങ്ങളും എല്ലാം സുല്‍ത്താന് എന്നും പ്രിയപ്പെട്ടതായിരുന്നു. സുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ അജ്മറിലെ മയോ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് മകനെയും അദ്ദേഹം പൂണെയില്‍ അയച്ച് പഠിപ്പിച്ചു. അവിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ വിദ്യാര്‍ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് നിരവധി സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇരു രാഷ്ട്രങ്ങളിലെയും പ്രദേശങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി വ്യാപാരം തുടരുന്നു. ഒമാനിലെ പുരാവസ്തു ഖനനത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ യുഗത്തില്‍ ഇന്തോ-ഒമാന്‍ വ്യാപാരം നടന്നിരുന്നതായി ചരിത്ര തെളിവുകള്‍ കണ്ടെത്തിയിരുന്നു. മലബാറിലും പിന്നീട് ഗുജറാത്ത് തീരത്തും ഒമാന്‍ സംഘത്തിന്റെ വ്യപാര സന്ദര്‍ശനങ്ങള്‍ നടന്നു. ദക്ഷിണേന്ത്യയിലെ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ തന്റെ ഭരണകാലത്ത് ഒമാനിലേക്ക് ഒരു നയതന്ത്ര പ്രതിനിധിയെ അയച്ചതായും ചില രേഖകള്‍ പറയുന്നു. അതുകൊണ്ട് തന്നെ
തന്റെ ഇന്ത്യയിലെ പഠനകാലത്തെ എക്കാലവും മനസ്സില്‍ താലോലിച്ച ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരോടും ഇന്ത്യന്‍ സമൂഹത്തോടും എല്ലാക്കാലത്തും തുറന്നമനസ്സോടെയും പ്രത്യേക സ്‌നേഹത്തോടെയും ആണ് അദ്ദേഹം ഇടപെട്ടത്. സഹായം തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉടനടി അത് എത്തിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതു പോലെ പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒമാന്‍ സുല്‍ത്താനെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ ഓര്‍മ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചവുമായി ബന്ധപ്പെട്ടാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലകപ്പെട്ട ഫാദര്‍ ഉഴുന്നാലിന്റെ മോചനം സാധ്യമായത് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.
18 മാസമാണ് ഫാദര്‍ ഉഴുന്നാലില്‍ ഭീകരരുടെ തടങ്കലില്‍ കഴിഞ്ഞത്. ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിന്‍ സയീദിന്റെ നിര്‍ദേശ പ്രകാരം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് 2017 സെപ്റ്റംബറില്‍ ഉഴുന്നാലില്‍ മോചിതനായത്.
2016 മാര്‍ച്ച് നാലിനാണ് ഉഴുന്നാലിനെ യെമനില്‍ വെച്ച് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 80 പേര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ നാല് തോക്കുധാരികള്‍ ആക്രമണം നടത്തുകയായിരുന്നു. നാല് കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, അഞ്ച് യെമന്‍കാര്‍ എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഫാ. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്.
യെമനില്‍ ഇന്ത്യന്‍ എമ്പസി ഇല്ലാത്തതിനാല്‍ ഉഴുന്നാലിന്റെ മോചനത്തില്‍ ഇന്ത്യയുടെ ഇടപെടലിന് പരിമിതിയുണ്ടായിരുന്നു. എന്നാല്‍ എങ്ങനെയും ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഫാ. ടോം ഉള്‍പ്പെടുന്ന സലേഷ്യന്‍ സന്യാസ സഭാംഗങ്ങളും സിറോ മലബാര്‍ സഭയും കേരള സര്‍ക്കാരും മോചനത്തിനായി സമ്മര്‍ദം ചെലുത്തിയിരുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ വത്തിക്കാന്റെ ഇടപെടലും ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ ഒമാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒമാന്‍ ഭരണാധികാരിയുടെ നിര്‍ദേശമനുസരിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം യെമന്‍ അധികൃതരുമായി ബന്ധപ്പെട്ടാണ് ഫാ. ഉഴുന്നാലിനെ കണ്ടെത്തിയത്
യെമനില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലേക്കാണ് എത്തിയത്. അവിടെ നിന്ന് വത്തിക്കാനിലേക്ക് പോയതിന് ശേഷമാണ് ഉഴുന്നാലില്‍ കേരളത്തിലേക്ക് വന്നത്.
620,650 ഇന്ത്യന്‍ പ്രവാസികളാണ് നിലവില്‍ ഒമാനില്‍ കഴിയുന്നത്. ഇന്ത്യയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒമാനിലേക്ക് കുടിയറിപ്പാര്‍ത്ത ഒരു സമൂഹവും ഇവിടെയുണ്ട്. രാജ്യത്തെ പൗരന്‍മാരാണ് ഇവര്‍. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച് ഒമാന്റെ മക്കളായി വളരാന്‍ അവര്‍ക്ക് സുല്‍ത്താന്‍ ആശീര്‍വാദം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സമൂഹമായും ഇവര്‍ വളര്‍ന്നു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വലിയ ആവാസ കേന്ദ്രമാണ് ഒമാന്‍. ആറ് ലക്ഷത്തില്‍ പരം ഇന്ത്യക്കാര്‍ രാജ്യത്ത് കഴിയുമ്പോള്‍ വ്യവസായ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ വലിയ സാന്നിധ്യമായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞു.
ഒമാനി വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നത്. ചികിത്സ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക് ഒമാനില്‍ വിമാനം കയറുന്നത് ഇന്ത്യയിലേക്കാണ്. ലക്ഷത്തോളം ഒമാനികളാണ് ഇന്ത്യയില്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്നത്.

Sharing is caring!