താനൂര്‍ ഒട്ടുംപുറം കടപ്പുറത്ത് 96കോടി രൂപാ ചെലവില്‍ തുറമുഖ നിര്‍മാണം പുരോഗമിക്കുന്നു

താനൂര്‍ ഒട്ടുംപുറം കടപ്പുറത്ത് 96കോടി  രൂപാ ചെലവില്‍ തുറമുഖ നിര്‍മാണം  പുരോഗമിക്കുന്നു

താനൂര്‍: ഒട്ടുംപുറം കടപ്പുറത്ത് 96 കോടി രൂപ വിനിയോഗിച്ചുള്ള തുറമുഖ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. 55.83 കോടി രൂപ ചെലവില്‍ പുലിമുട്ട് നിര്‍മാണവും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനിടെ നബാര്‍ഡില്‍നിന്ന് 14.87 കോടി രൂപ ലഭ്യമായതോടെ പുലിമുട്ട് വിപുലീകരണവും ഉടന്‍ തുടങ്ങും. ബോട്ട് ജെട്ടിയുടെ പൈലിങ് പൂര്‍ത്തിയായിട്ടുണ്ട്. ലേലപ്പുരയ്ക്കായുള്ള 32 പൈലുകളുടെ പണി ഉടന്‍ തുടങ്ങും. ഒട്ടുംപുറത്ത് തെക്ക് ഭാഗത്തേക്കുള്ള പുലിമുട്ട് 1050 മീറ്ററില്‍നിന്ന് 300 മീറ്റര്‍കൂടി ദീര്‍ഘിപ്പിക്കാനാണ് തീരുമാനം.

വടക്ക് ഭാഗത്തേക്കുള്ള 840 മീറ്റര്‍ ദൈര്‍ഘ്യം 740 ആയി കുറയും. ഇതിനുശേഷമാകും ഹാര്‍ബര്‍ നിര്‍മാണ ജോലി തുടങ്ങുകയെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍ കെ മുഹമ്മദ് കോയ പറഞ്ഞു. പുലിമുട്ട് പൂര്‍ത്തീകരിക്കുംമുമ്പ് ബോട്ട് ജെട്ടി നിര്‍മിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട്&ിയുെ; മത്സ്യത്തൊഴിലാളികള്‍ രംഗത്തുവന്നിരുന്നു.

വി അബ്ദുറഹ്മാന്‍ എംഎല്‍എ മുന്‍കൈയെടുത്ത് മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഒന്നിലേറെ തവണ സമവായ ചര്‍ച്ചനടത്തി. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു.
2020 ഡിസംബറോടെ താനൂരില്‍ ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന് വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു. അപ്രോച്ച് റോഡ്, ആഭ്യന്തര റോഡുകള്‍, ജലവിതരണ സംവിധാനങ്ങള്‍, ടോയ്ലറ്റ് ബ്ലോക്ക്, ലോക്കര്‍ റൂം, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ എന്നിവ പത്ത് ഏക്കറോളം വിസ്തൃതിയിലുള്ള ഹാര്‍ബറിലുണ്ടാകും. പൊന്നാനിമുതല്‍ ചാലിയംവരെയുള്ള മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് താനൂരിലെ ഹാര്‍ബര്‍ പ്രയോജനപ്പെടും.

Sharing is caring!