തന്റെ ഫോട്ടോ ഉപയോഗിച്ച് ബി.ജെ.പി വ്യാജപ്രചരണം നടത്തുന്നതായി വയനാട് കലക്ടര്‍ അദീല അബ്ദുള്ള

തന്റെ ഫോട്ടോ ഉപയോഗിച്ച് ബി.ജെ.പി വ്യാജപ്രചരണം നടത്തുന്നതായി വയനാട്  കലക്ടര്‍ അദീല അബ്ദുള്ള

മലപ്പുറം: പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖ ഏറ്റുവാങ്ങിയെന്ന നിലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്ന് വയനാട് ജില്ലാ കലകടര്‍ അദീല അബ്ദുല്ല. ഈ ലഘുലേഖയുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും ലഘുലേഖയില്‍ പറയുന്ന കാര്യങ്ങളോട് ഒട്ടും യോജിപ്പില്ലെന്നും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഐ.എ.എസ് വ്യക്തമാക്കി.
ദുഷ്പ്രചരണങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ആണ് കളക്ടറുടെ ക്യാമ്പ് ഹൗസില്‍ എത്തി ലഘുലേഖ നല്‍കി ഫോട്ടോയെടുത്തു പ്രചരിപ്പിച്ചത്.

ഡോ. അദീല അബ്ദുല്ലയുടെ പത്രക്കുറിപ്പ്

ഇന്ന് കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദര്‍ശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ ഇപ്പോള്‍ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഒരു പൊളിറ്റിക്കല്‍ ക്യാമ്പൈനിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജില്ലയുടെ ഭരണാധികാരി എന്ന നിലയില്‍ തന്റെ ഓഫീസില്‍ വരുന്നവരെ കാണുക എന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അപേക്ഷകളോ എഴുത്തോ ആയി നല്‍കുന്നത് വാങ്ങി വെക്കുക എന്നതും എന്റെ ചുമതലയുടെ ഭാഗം മാത്രമാണ്. ഇതിനെ മറ്റു രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു.

Sharing is caring!