മലപ്പുറത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പാദരക്ഷകള്‍ പുറത്തു വെയ്ക്കുക എന്ന ബോര്‍ഡ് വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി

മലപ്പുറത്തെ സര്‍ക്കാര്‍  ഓഫിസുകളില്‍ പാദരക്ഷകള്‍  പുറത്തു വെയ്ക്കുക എന്ന  ബോര്‍ഡ് വീണ്ടും പ്രദര്‍ശിപ്പിക്കാന്‍  തുടങ്ങി

അരീക്കോട്: മലപ്പുറത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പാദരക്ഷകള്‍ പുറത്തു വെയ്ക്കുക എന്ന ബോര്‍ഡ് വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. അരീക്കോട് പോസ്റ്റ് ഓഫിസ് ഉള്‍പ്പെടെ ജില്ലയുടെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വീണ്ടും ഇത്തരത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കയാണ്. പാദരക്ഷകള്‍ പുറത്ത് വെക്കുന്നതിനെതിരേ 2014 ല്‍ അരീക്കോട് സ്വദേശി കൃഷ്ണന്‍ എരഞ്ഞിക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ബോര്‍ഡ് ഒഴിവാക്കാന്‍ ജില്ലാ കലകടര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഓഫിസുകളില്‍ ബോര്‍ഡ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

പൊതുജനങ്ങളോട് പാദരക്ഷകള്‍ പുറത്തുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനയുടെ ഭാഗം രണ്ടിലെ മൗലികാവകാശവും പൗരന്റെ നിയമത്തിനു മുന്നിലുള്ള സമത്വവും പ്രകാരം പാദരക്ഷകള്‍ പുറത്ത് വെക്കാനുള്ള നിര്‍ദേശം ജനാധിപത്യവിരുദ്ധമാണ്. ടൈല്‍ പാകിയതായാലും വില കൂടിയ ഗ്രാനൈറ്റ് പതിച്ചതാണെങ്കിലും പൊതുജനങ്ങളോട് ചെരുപ്പഴിച്ചുവെക്കാന്‍ നിര്‍ദേശിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാരോ കേരള സര്‍ക്കാരോ ഇത്തരം നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ല. പല ഉദ്യോഗസ്ഥരും സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്യുന്നത്. പൊതു ജനങ്ങള്‍ക്ക് മേല്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടിയെടുക്കാന്‍ ചട്ടമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Sharing is caring!