പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്ന മുസ്ലിം സ്ത്രീകള്‍ക്ക് താക്കീതുമായി ഇ കെ വിഭാഗം സമസ്ത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്ന മുസ്ലിം  സ്ത്രീകള്‍ക്ക് താക്കീതുമായി  ഇ കെ വിഭാഗം സമസ്ത

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്ന മുസ്ലിം സ്ത്രീകള്‍ക്ക് താക്കീതുമായി ഇ കെ വിഭാഗം സമസ്ത. ഇത്തരം സമരങ്ങള്‍ പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധവുമാണ്. സമരത്തില്‍ പങ്കെടുക്കുന്നതിനായി പൊതുരംഗത്തേക്കിറങ്ങുന്നതും അറസ്റ്റ് വരിക്കുന്നതും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും സമസ്ത ഇറക്കിയ കുറിപ്പില്‍ പറയുന്നു.

പൗരത്വ ഭേതഗതി നിയമവും എന്‍.ആര്‍.സിയുമൊക്കെയായി കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്ത് ജനകീയ സമരം ശക്തിപ്പെട്ടത് ശ്രദ്ധേയവും പ്രശംസനീയവുമാണ്. എന്നാല്‍ പരിധി വിടുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും മുസ്ലീം സ്ത്രീകള്‍ പിന്തിരിയണം. സംഘടനകളുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നും വ്യതിചലിക്കരുതെന്നും ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി ഉള്‍പ്പടെ ഒമ്പത് നേതാക്കളുടെ പേരില്‍ ഇറക്കിയ കുറിപ്പിലുണ്ട്.

ഹര്‍ത്താലിനിടെ വളരെ ആഭാസകരമായ രീതിയില്‍ മുദ്രാവാക്യം വിളിയും റോഡില്‍ കിടന്നുരുളലുമൊക്കെ ഉണ്ടായി. അത് സ്ത്രീത്വത്തിന് യോജിച്ച പ്രതിഷേധ പരിപാടിയല്ല. സമരത്തിനിടെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ റോഡില്‍ കിടക്കും. പൊലീസ് സ്ത്രീയെ പൊക്കിപ്പിടിച്ച് കൊണ്ടും പോകുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും ഞങ്ങളെ സംബന്ധിച്ച് നല്ല സന്ദേശമല്ല നല്‍കുന്നത്.

എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നീ ഇ കെ വിഭാഗം നേതാക്കളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ തുടക്കം മുതല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെയാണ് സമസ്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Sharing is caring!