ബാങ്കൊലി മുഴങ്ങി, ക്രിസ്തീയ ദേവാലയത്തില്‍ നമസ്‌കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; പ്രതിഷേധത്തില്‍…

ബാങ്കൊലി മുഴങ്ങി,  ക്രിസ്തീയ ദേവാലയത്തില്‍ നമസ്‌കരിച്ച് മുനവ്വറലി ശിഹാബ്  തങ്ങളും സംഘവും;  പ്രതിഷേധത്തില്‍…

കോതമംഗലം: ചരിത്രത്തില്‍ ആദ്യമായിട്ടാവണം ആ ക്രിസ്തീയ ദേവാലയത്തില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങി. പള്ളിയില്‍ നമസ്‌കരിക്കാന്‍ എത്തിയ മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പള്ളിയിലെ വൈദികന്‍ വുളുഅ് (അംഗസ്‌നാനം) ചെയ്യാനുള്ള വെള്ളം ഒഴിച്ചു കൊടുത്തു. മുനവ്വറലിയും സംഘവും അള്‍ത്താര സാക്ഷിയാക്കി മഗ് രിബ് നമസ്‌കാരം നിര്‍വ്വഹിച്ചു.

പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിക്കിടെയാണ് മാനവ മൈത്രി വിളംബരം ചെയ്യുന്ന സംഭവം.മാര്‍ത്തോമ ചെറിയപള്ളിയിലാണ് മുസ്ലിം ലീഗ് നേതാക്കള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പള്ളി അധികൃതര്‍ സൗകര്യമൊരുക്കിയത

പ്രതിഷേധ റാലി കോതമംഗലത്തെത്തിയപ്പോള്‍ മഗ്‌രിബ് നമസ്‌കാര സമയമായിരുന്നു.വിശ്വാസികള്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമില്ലാതായതോടെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ മുന്നോട്ടുവന്നു.പള്ളി അധികൃതര്‍ നമസ്‌കരിക്കുന്നതിനുള്ള മുഴുവന്‍ സൗകര്യവും ഒരുക്കി. സംഭവത്തെക്കുറിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പെഴുതി.

വമ്പന്‍ യുവജനറാലിയാണ് മാത്യു കുഴല്‍നാടന്റേ നേതൃത്വത്തില്‍ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിച്ച റാലി കോതമംഗലത്ത് അവസാനിച്ചു. സിപിഎം നേതാവ് എംബി രാജേഷ്, കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മുനവറലി ശിഹാബ് തങ്ങളാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. കോതമംഗലത്ത് നടന്ന സമാപന പൊതുയോഗത്തില്‍ എം ബി രാജേഷ് മുഖ്യാതിഥിയായി.

മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

മതം മാനവികതയാണ്. സര്‍വ മതങ്ങളുടെയും അടിസ്ഥാനം സ്നേഹമാണെന്ന് വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴല്‍ നാടന്‍ നേതൃത്വം നല്‍കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ സംഘടിക്കപ്പെട്ട സെക്കുലര്‍ മാര്‍ച്ചായിരുന്നു വേദി. വി ടി ബല്‍റാം, പി കെ ഫിറോസ്, എം ബി രാജേഷ്, ഇന്ദിര ജയ്‌സിംഗ് തുടങ്ങിയ യുവജന നേതാക്കള്‍ മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചര്‍ച്ചില്‍ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാന്‍ അച്ചന്‍ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോള്‍ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചര്‍ച്ചില്‍ വെച്ച് തന്നെ ഞങ്ങള്‍ നിസ്‌കരിച്ചു.

രാജ്യത്തെ മുസ്ലീങ്ങളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാര്‍ദത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സ്നേഹത്തിന്റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്. സാന്ദര്‍ഭികമായി എനിക്ക് ഓര്‍മ്മ വന്നത് ഖലീഫാ ഉമറിന്റെ ചരിത്രമാണ്.

ജറുസലേമിലേക്ക് അനുയായികള്‍ക്കൊപ്പം പോയപ്പോള്‍ നിസ്‌കാരത്തിന് ഒരു ചര്‍ച്ചില്‍ അവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തന്റെ അനുയായികള്‍ ആ ക്രിസ്ത്യന്‍ പളളിയുടെ വരാന്തയില്‍ വെച്ച് നിസ്‌കരിക്കുകയും ഭാവിയില്‍ ആരെങ്കിലും താന്‍ നിസ്‌ക്കരിച്ചതിന്റെ പേരില്‍ ചര്‍ച്ചിന്റെ മേല്‍ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്റെ പേരില്‍ ഖലീഫാ ഉമര്‍ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പ്രിയരെ, സ്നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാന്‍ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.

Sharing is caring!