ഒരുങ്ങിയിരുന്നോ അമിത്ഷാ, വലിച്ചു അറബിക്ടലില്‍ എറിയുമെന്ന് കുഞ്ഞാലിക്കുട്ടി

ഒരുങ്ങിയിരുന്നോ അമിത്ഷാ,  വലിച്ചു അറബിക്ടലില്‍  എറിയുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത് ഡേനൈറ്റ് മാര്‍ച്ച് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുങ്ങിയിരുന്നോ അമിത്ഷാ, കാബുമായി പോവേണ്ടിവരും, വലിച്ചു അറബിക്ടലില്‍ എറിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ നിയമം മാറ്റിച്ചല്ലാതെ അടങ്ങില്ല, ഈ പോരാട്ടം ഇന്ത്യ നടത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധിയുടെ പേരില്‍ അഭിമാനം കൊള്ളുന്നവരാണ് നാം. എന്നാല്‍ മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയവര്‍ വീണ്ടും സജീവമായി രംഗത്തു വന്നിരിക്കുന്നു. അവര്‍ ഇന്ത്യ രാജ്യത്തെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരം ചെയ്തത് ഇന്ത്യക്ക് വേണ്ടി നടത്തുന്ന സമരമായത് കൊണ്ടാണ്. പൗരത്വ ഭേദഗതിയുടെ നിര്‍വചനം ലോകത്തിന്റെ പിന്തുണയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബ്രിട്ടീഷുകാരുടെ പ്രേത ബാധയുള്ള ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ തന്ത്രം മോഡിയും അമിത്ഷായും ഏറ്റെടുത്തിരിക്കുകയാണ്.

മന്‍മോഹന്‍ സിംഗ് പ്രധാന മന്ത്രിയായിരുന്ന കാലഘട്ടം ലോകം ഇന്ത്യയെ പ്രതീക്ഷയോടും സന്തോഷത്തോടെയുമായിരുന്നു കണ്ടിരുന്നത്. ഇന്ത്യയുടെ ഉയര്‍ച്ചയില്‍ പ്രതീക്ഷാ നിര്‍ഭരരായിരുന്നു ലോക രാജ്യങ്ങള്‍. വൈവിധ്യങ്ങള്‍ ഏറെയുള്ള രാജ്യത്തെ ജനങ്ങളെ ഒരു മാലയിലെ മുത്തുമണികളെ പോലെ ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് എന്താണ് സ്ഥിതിയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ദാരിദ്ര്യവും പട്ടിണിയും ഇന്ത്യയുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും കീഴടക്കി കഴിഞ്ഞിരിക്കുന്നു. ലോകമിന്ന് സംശയത്തോടെയാണ് ഇന്ത്യയെ നോക്കുന്നത്. ദുര്‍ഭരണത്തിനെതിരെ പ്രതിഷേധമുയരുമ്പോള്‍ മുത്തലാഖ്, റിസര്‍വ്വേഷന്‍, അയോധ്യ തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ എടുത്തിടുകയാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ കണ്ണില്‍ പൊടിയിടാണ് ബി.ജെ.പി ശ്രമിക്കുന്നത്.

വേഷം കണ്ടാല്‍ ആരാണ് അക്രമം നടത്തിയതെന്ന് മനസ്സിലാവുമെന്നാണ് ഡല്‍ഹി ജാമിഅ മില്ലിയയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മോഡി പറഞ്ഞത്. രാജ്യത്തിന്റെ പ്രധാന മന്ത്രി അങ്ങിനെ പറയാന്‍ പാടുണ്ടോ. ഭരണം എന്നും നിലനില്‍ക്കുമെന്ന രീതിയിലാണ് ബി.ജെ.പി നേതാക്കളുടെ പ്രവര്‍ത്തനം. അമിത്ഷായുടെയൊക്കെ ഭാവം കണ്ടാല്‍ കാലാകാലം ഇവരാണ് ഭരിക്കുകയെന്നാണ് തോന്നുക. മതേതര കക്ഷികള്‍ ചേര്‍ന്നു നിന്നാല്‍ കേന്ദ്ര ഭരണം ഒരു തട്ടിന് തെറിച്ചു പോകാനെയുള്ളൂവെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Sharing is caring!