പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം ഒറ്റക്കെട്ട്, തലസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധത്തിനു തുടക്കം

പൗരത്വ ഭേദഗതി  നിയമത്തിനെതിരേ  കേരളം ഒറ്റക്കെട്ട്,   തലസ്ഥാനത്ത് ഭരണപ്രതിപക്ഷ  കക്ഷികളുടെ സംയുക്ത  പ്രതിഷേധത്തിനു തുടക്കം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ തലസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധത്തിനു തുടക്കമായി. സംയുക്ത പ്രതിഷേധത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും രക്തസാക്ഷി മണ്ഡപത്തില്‍ പുഷപ ചക്രം അര്‍പ്പിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.
ഇപ്പോള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സമരത്തിന്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണ പ്രതിപക്ഷനേതാക്കള്‍ സത്യഗ്രഹമിരിക്കും.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ മന്ത്രിമാരും എം.എല്‍.എമാര്‍ അടക്കം ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സംയുക്ത പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്.
വിവിധ സംഘടനകളുടേതായി വലിയ പ്രതിഷേധമാണ് കേന്ദ്ര നിയമത്തിനെതിരെ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ജാമിയ മിലിയയില്‍ അടക്കം പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ച് രാത്രി വൈകിയും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. രാജ് ഭവന് മുന്നിലേക്ക് അടക്കം യുവജന സംഘടനകള്‍ അര്‍ധരാത്രിയും പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.

രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ആര്‍.എസ്.എസ്
ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്ത സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തെ ബാധിച്ചിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തെ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല. സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍.എസ്.എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ തിരിച്ച് വിടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. കക്ഷി ഭേദമില്ലാതെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!