അങ്ങാടിപ്പുറത്ത് തളിക്ഷേത്രത്തിലും മുതുവറക്ഷേത്രത്തിലും ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍

അങ്ങാടിപ്പുറത്ത് തളിക്ഷേത്രത്തിലും മുതുവറക്ഷേത്രത്തിലും ഭണ്ഡാരം  പൊളിച്ച് മോഷണം നടത്തിയ  കേസില്‍ പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ:അങ്ങാടിപ്പുറത്ത് തളിക്ഷേത്രത്തിലും മുതുവറക്ഷേത്രത്തിലും ഭണ്ഡാരം പോളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം താഴേക്കോട് സ്വദേശി പൊന്നേത്ത് ലത്തീഫ് (50) ആണ് വലയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി പി ഷംസ്, സിഐ വി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ മഞ്ചിത്ത് ലാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.

അങ്ങാടിപ്പുറം ടൗണിലെ തളി ശിവക്ഷേത്രത്തിലേയും മുതുവറ ക്ഷേത്രത്തിലേയും ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചാശ്രമം നടന്നതായി ക്ഷേത്രഭാരവാഹികള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ടൗണിലേയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിലെ പ്രതി ലത്തീഫിനെ തിരിച്ചറിയുകയും ഇന്ന് പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. രാത്രി 2.30 ഓട് കൂടിയാണ് ലത്തീഫ് ആയുധവുമായി തളിക്ഷേത്രത്തിനുപുറത്തെ ഭണ്ഡാരത്തിനടുത്തെത്തുന്നത്. ശേഷം മുതുവറ ക്ഷേത്രത്തിന്റെ മതില്‍ ചാടി അകത്ത് കടന്ന് ഭണ്ഡാരം പൊക്കി ദൂരെ കൊണ്ടുപോയി തുറക്കാന്‍ ശ്രമിച്ചു.

സമീപത്തെ അന്യസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതായി ലത്തീഫ് പോലീസിനോട് സമ്മതിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ, താഴേക്കോട് ഭാഗങ്ങളിലെ നിരവധി മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാനായതായി പോലിസ് അറിയിച്ചു.

Sharing is caring!