ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കുനേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കുനേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്

കൊണ്ടോട്ടി: കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കുനേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൊട്ടപ്പുറം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അമാനുല്‍ ഫാരിസാണ് അക്രമത്തിനിരയായത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ എട്ടംഗ സംഘമാണ് റാഗിങ് നടത്തിയത്.

ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. പരീക്ഷ എഴുതാനായി സ്‌കൂളിലേക്ക് നടന്നുവരികയായിരുന്ന വിദ്യാര്‍ഥിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. നീട്ടിവളര്‍ത്തിയ തലമുടി ചീകി ഒതുക്കിവച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ക്രൂര മര്‍ദനത്തില്‍ റോഡില്‍ വീണ ഫാരിസിന്റെ വയറില്‍ കാല് കൊണ്ട് തൊഴിച്ചു. മര്‍ദനത്തില്‍ വയറിന് താഴെ ക്ഷതമേറ്റു. മൂത്രതടസ്സവുമുണ്ടായി. ഉടന്‍ മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്യാര്‍ഥിയുടെ നില ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലേക്ക് മാറ്റി. റാഗിങ് സംബന്ധിച്ച് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് മാസത്തിനിടെ കൊണ്ടോട്ടി മേഖലയിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് റാഗിങ് നടന്നത്. കൊട്ടപ്പുറം ഹൈസ്‌കൂളിനുപുറമേ തുറക്കല്‍ ഇഎംഇഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നീരാട് ബ്ലോസം കോളേജിലും റാഗിങ് നടന്നു.

Sharing is caring!