രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്ത് മലപ്പുറത്തുകാരി സഫ ഫെബിന്‍ താരമായി

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ  ചെയ്ത് മലപ്പുറത്തുകാരി സഫ ഫെബിന്‍ താരമായി

കരുവാരക്കുണ്ട്: പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ ആര്‍ക്കെങ്കിലും കടന്നുവരാമോ…?ഇന്നു രാവിലെ കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിട സമുച്ചയ ഉല്‍ഘാടന വേദിയില്‍ വിദ്യാര്‍ത്ഥികളോടായി വയനാട് എം.പി രാഹുല്‍ഗാന്ധിയുടേതായിരുന്നു ചോദ്യം. അടുത്ത നിമിഷം തന്നെ ആത്മവിശ്വാസം തുളുമ്പുന്ന മുഖവുമായി മഫ്തയിട്ട പെണ്‍കുട്ടി സദസ്സില്‍ നിന്ന് തലയുയര്‍ത്തി കടന്നു വന്നു. രാഹുല്‍ ഗാന്ധിയേയും തര്‍ജ്ജമക്കായി തയാറായി നിന്നിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനേയും മറ്റുള്ളവരേയും അമ്പരപ്പിച്ചു കൊണ്ട് പ്രസംഗ വിവര്‍ത്തനം ഏറ്റെടുത്ത് താരമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനി സഫ ഫെബിന്‍.
ഉല്‍ഘാടന പ്രസംഗം ആരംഭിക്കുന്നതിനിടെ ഓര്‍ക്കാപ്പുറത്തായിരുന്നു രാഹുല്‍ഗാന്ധിയുടെ ക്ഷണം വിദ്യാര്‍ത്ഥികളെ തേടിയെത്തിയത്. ചോദ്യം കേട്ടപ്പോള്‍ എല്ലാവരും മുഖാമുഖം നോക്കി. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യുകയോ… അമ്പരപ്പില്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നതിനിടെയായിരുന്നു സഫയുടെ കടന്നു വരവ്. അതോടെ സദസ്സില്‍ കരഘോഷം ഉയര്‍ന്നു.
15മിനുറ്റോളം നീണ്ട രാഹുല്‍ഗാന്ധിയുടെ പ്രസംഗം യാതൊരു സഭാകമ്പയുമില്ലാതെയാണ് സഫ വിവര്‍ത്തനം ചെയ്തത്. സഫയുടെസൗകര്യം കണക്കിലെടുത്ത് സാവകാശമായിരന്നു രാഹുല്‍ഗാന്ധിയുടെ പ്രസംഗം. വാക്യ ഘടനകളോ അര്‍ത്ഥ മാനങ്ങളോ നഷ്ടമാവാതെ നടത്തിയ വിവര്‍ത്തനം ഏവരുടേയും കയ്യടി നേടി. പ്രസംഗം അവസാനിച്ചതോടെ സഫ താരമായി മാറി. സഫയെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്തും ചോക്ലേറ്റ് സമ്മാനിച്ചുമാണ് രാഹുല്‍ മടങ്ങിയത്. ഉല്‍ഘാടന പ്രസംഗം വിവര്‍ത്തനം ചെയ്യുന്നതിന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് രാഹുല്‍ഗാന്ധിക്കൊപ്പമെത്തിയിരുന്നത്. അദ്ദേഹം തര്‍ജ്ജമക്ക് തയാറെടുക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ ട്വിസ്റ്റ്. തനിക്ക് ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നതായി പരിപാടിക്ക് ശേഷം പ്ലസ്ടു രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനിയായ സഫ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ലാബ് കെട്ടിടമാണ് രാഹുല്‍ഗാന്ധി ഉല്‍ഘാടനം ചെയ്തത്. എ.പി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്നലെയാണ് ജില്ലയിലെ വിവിധ പരിപാടികള്‍ക്കായി രാഹുല്‍ഗാന്ധി എത്തിയത്.

Sharing is caring!