കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡിപ്പിച്ച ശേഷം ഫോണ്‍നമ്പര്‍ സഹിതം നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡിപ്പിച്ച ശേഷം ഫോണ്‍നമ്പര്‍ സഹിതം നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടിലായിരുന്നു പൊലീസ്.

കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്‌സാപ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്.

പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ യുവതി. കുറ്റിപ്പുറം പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Sharing is caring!