പ്രവാസി സംഘടനകളുടെ ശ്രമം ഫലംകണ്ടു, 6വര്‍ഷം മുമ്പ്കാണാതായ പൊന്നാനി സ്വദേശിയെ മദീനയില്‍ കണ്ടെത്തി

പ്രവാസി സംഘടനകളുടെ  ശ്രമം ഫലംകണ്ടു,  6വര്‍ഷം മുമ്പ്കാണാതായ പൊന്നാനി സ്വദേശിയെ  മദീനയില്‍ കണ്ടെത്തി

പൊന്നാനി: കേരള പ്രവാസിസംഘത്തിന്റെയും പ്രവാസി സംഘടനകളുടെയും ശ്രമം ഫലംകണ്ടു. പൊന്നാനി സ്വദേശി അസ്‌കറിനെ സൗദിയിലെ മദീനയില്‍ കണ്ടെത്തി. സൗദിയിലെ ജിദ്ദയില്‍ ജോലിചെയ്തിരുന്ന അഷ്‌കര്‍ ആറുവര്‍ഷംമുമ്പാണ് അവധിയില്‍ വന്ന് തിരിച്ചുപോയത്. സൗജന്യ വിസയായതിനാല്‍ ജോലിയൊന്നും തരപ്പെട്ടില്ല. സൗദിയിലെ നിയമങ്ങള്‍ ശക്തമാക്കിയതോടെ അഷ്‌കര്‍ വെട്ടിലായി. ഇതിനിടയില്‍ വിസാ കാലാവധി തീരുകയും മത്സ്യത്തൊഴിലാളിയായ അഷ്‌കറിന്റെ ഉപ്പ ബാവ പലിശക്ക് പണം വാങ്ങി അഷ്‌കറിനയച്ചു. രണ്ട് തവണ വിസ പുതുക്കാനായി മൂന്ന് ലക്ഷത്തോളം രൂപയാണ് അയച്ചത്. എന്നാല്‍ ജോലിയെന്നും കിട്ടാതായ അഷ്‌കര്‍ പതിയെ വീട്ടിലേക്ക് വിളിക്കാതായി. ഇയാളുടെ ഭാര്യയും രണ്ട് മക്കളും കണ്ണീരിലായി. ആറ് മാസങ്ങള്‍ക്കുമുമ്പ് സൗദിയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇയാള്‍ ഫോണില്‍ സംസാരിച്ചിരുന്നങ്കിലും എവിടെയാണന്ന് വ്യക്തമായി ആരോടും പറഞ്ഞിരുന്നില്ല.
ഇതേത്തുടര്‍ന്ന് കുടുംബം കേരള പ്രവാസിസംഘം പൊന്നാനി ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. ഏരിയാ സെക്രട്ടി അഡ്വ. സുരേഷ്ബാബു, ജില്ലാ കമ്മിറ്റിയംഗം സക്കരിയ പൊന്നാനി എന്നിവര്‍ അഷ്‌കറിന്റെ വീട്ടിലെത്തി കുടുംബവുമായി സംസാരിച്ചു. തുടര്‍ന്ന് പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ടു. സൗദിയിലെ സംഘടനകളായ ഇസ്മക്, നവോദയ എന്നീ സംഘടനകളുടെ നേതാക്കള്‍ക്ക് വിവരം കൈമാറി. അവര്‍ നടത്തിയ ശ്രമത്തില്‍ അഷ്‌കറിനെ ഫോണില്‍ കിട്ടി. സംഭവത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എംബസിയുമായി ബന്ധപ്പെട്ടു. പ്രവാസിസംഘത്തിന്റെയും സ്പീക്കറുടെയും അഭ്യര്‍ഥനമാനിച്ച് ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി വി കെ റഹൂഫ് ഇടപെട്ടു.
ഇദ്ദേഹം സൗദിയിലെ വിവിധ പ്രവിശ്യാ നേതാക്കന്മാരായ ജലീല്‍ ഉച്ചാരകടവ്, ഉസ്മാന്‍ പൊന്നാനി, കെ ആര്‍ ഫൈസല്‍, ആഷിഖ് എന്നിവരോട് സഹായംതേടി. ഈ പരിശ്രമത്തിനൊടുക്കമാണ് അഷ്‌കറിനെ നേരില്‍ കണ്ടെത്തിയത്. ഇപ്പോള്‍ പൊന്നാനി സ്വദേശി ഫൈസലിനൊപ്പമാണ് അദ്ദേഹം. എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്

Sharing is caring!