മന്ത്രി ജലീലിന് കരിങ്കൊടികാട്ടുകയും ചീമുട്ട എറിയുകയും ചെയ്ത യൂത്ത്‌ലീഗ്, യൂത്ത്‌കോണ്‍ഗ്രസുകാരുടെ മുന്‍കൂര്‍ ജാമ്യം തള്ളി

മന്ത്രി ജലീലിന് കരിങ്കൊടികാട്ടുകയും ചീമുട്ട എറിയുകയും ചെയ്ത യൂത്ത്‌ലീഗ്, യൂത്ത്‌കോണ്‍ഗ്രസുകാരുടെ  മുന്‍കൂര്‍ ജാമ്യം തള്ളി

മഞ്ചേരി : മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മഞ്ചേരി ചെരണി സ്വദേശികളായ അത്തിമണ്ണില്‍ അലി അക്ബര്‍ (42), മാഞ്ചേരി തുപ്പത്ത് ജസീല്‍ കുരിക്കള്‍(31), മംഗലശ്ശേരി വല്ലാഞ്ചിറ അബ്ദുല്‍ റഷീദ് (34), നറുകര കൊടക്കാടന്‍ അക്ബറലി (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.

2019 ജനുവരി അഞ്ചിന് വൈകീട്ട് നാലു മണിയോടെ മഞ്ചേരി വായ്പാറപ്പടിയിലാണ് സംഭവം. കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷനില്‍ എത്തിയ മന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഓടിയെത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലിസ് സംഘം പ്രവര്‍ത്തകരെ തടയുന്നതിനിടെ മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയുമെറിഞ്ഞു. സംഭവ ദിവസവും തുടര്‍ന്നും അറസ്റ്റിലായ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Sharing is caring!