സമ്മാനമില്ലാത്ത നിരാശയാല്‍ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ മലപ്പുറത്തെ സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ചത് 80 ലക്ഷം രൂപ

സമ്മാനമില്ലാത്ത നിരാശയാല്‍  വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ  മലപ്പുറത്തെ സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ചത് 80 ലക്ഷം രൂപ

മലപ്പുറം: സമ്മാനമില്ലാത്ത നിരാശയാല്‍ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ ഒന്നാംസമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വെള്ളയൂര്‍ കാവുങ്ങല്‍ സ്വദേശിയും മാമ്പുഴ റബര്‍ പ്രൊസസിങ്ങ് യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വടക്കേതില്‍ ശിവദാസന്‍ എന്ന അറുപത്തിമൂന്നുകാരന്‍.

ശനിയാഴ്ച നറുക്കെടുത്ത 379 ലോട്ടറിയുടെ കെസെഡ് 626471 എന്ന നമ്പറിന്റെ ഉടമയായിരുന്നു ശിവദാസന്‍. തുവ്വൂരില്‍ കെആര്‍കെ ലോട്ടറി ഏജന്‍സി നടത്തുന്ന രാമകൃഷ്ണനില്‍നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ശനിയാഴ്ച പകല്‍ മൂന്നിന് നറുക്കെടുപ്പിനുശേഷം നെറ്റില്‍ തന്റെ ടിക്കറ്റിന്റെ നമ്പര്‍ ഉണ്ടോയെന്ന് ശിവദാസന്‍ പരിശോധിച്ചിരുന്നു.

നൂറ് രൂപാമുതല്‍ 5000 രൂപാവരെയുള്ള നമ്പറുകളില്‍ ഉള്‍പ്പെടാത്തതിനാല്‍ ടിക്കറ്റ് വലിച്ചെറിയുകയുംചെയ്തു. പിന്നീട് സുഹൃത്തില്‍നിന്നാണ് തുവ്വൂര്‍ കെആര്‍കെ ലോട്ടറി ഏജന്‍സിവഴി വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന് അറിയുന്നത്. വലിച്ചെറിഞ്ഞ ടിക്കറ്റും നമ്പറും നോക്കിയപ്പോള്‍ 80 ലക്ഷത്തിന്റെ ഭാഗ്യം ശിവദാസന് സ്വന്തം.

ശനിയും ഞായറും ബാങ്ക് അവധിയായതിനാല്‍ ഒന്നാംസമ്മാനം ലഭിച്ച കാര്യം ആരോടും പറഞ്ഞില്ല. തിങ്കളാഴ്ച രാവിലെ സമ്മാനാര്‍ഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരുവാരക്കുണ്ട് ശാഖയില്‍ ഏല്‍പ്പിച്ചു. വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റെടുക്കുന്ന ശിവദാസന് 5000 രൂപക്ക് മേലെ കൂടുതല്‍ തുക ഇതുവരെ ലഭിച്ചിട്ടില്ല. ഭാര്യയോടും മക്കളോടും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് ശിവദാസന്റെ തീരുമാനം.

Sharing is caring!