ലോക്‌സഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് കുഞ്ഞാലിക്കുട്ടി

ലോക്‌സഭയിലെ മുത്തലാഖ്  ചര്‍ച്ചയില്‍ പങ്കെടുക്കാന്‍  കഴിയാതിരുന്നതില്‍ ഖേദം  പ്രകടിപ്പിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. വിവാദത്തെതുടര്‍ന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനോരമ ന്യൂസിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിവാദത്തിനുശേഷം കുഞ്ഞാലിക്കുട്ടി മനസ്സുതുറന്നത്.

മുത്തലാഖ് വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് ലോക്‌സഭയില്‍ പറയാന്‍ ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം അതു ഭംഗിയായി ചെയ്‌തെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. താനുമായി ആലോചിച്ചശേഷമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഇ.ടി. തീരുമാനിച്ചത്. തന്നോട് വിശദീകരണം ചോദിച്ചത് പാര്‍ട്ടിയുടെ വലുപ്പമാണ് വ്യക്തമാക്കുന്നത്. അന്ന് സഭയില്‍ വരാത്തവരില്‍ കേരളത്തില്‍നിന്നുള്ള സി.പി.എം., സി.പി.ഐ. അംഗങ്ങളുണ്ട്. അവരോട് അതത് പാര്‍ട്ടികള്‍ വിശദീകരണം ചോദിച്ചോയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

കേരളത്തില്‍ പാര്‍ട്ടിയുടെയും പാര്‍ട്ടിപത്രത്തിന്റെയും അടക്കം ചുമതല നിര്‍വഹിക്കേണ്ടിവരുന്നതിനാലാണ് ലോക്‌സഭയില്‍ പലപ്പോഴും ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സംഘടനാപരമായ ഉത്തരവാദിത്തങ്ങളും പാര്‍ലമെന്ററി ചുമതലയും ഒരുമിച്ചുകൊണ്ടുപോകണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാണക്കാട് ഹൈദരലി തങ്ങളാണ്. ലോക്‌സഭയില്‍ രണ്ടുശതമാനവും പത്തുശതമാനവും ഹാജര്‍നിലയുള്ള പാര്‍ട്ടി നേതാക്കളുണ്ട്. പലപ്പോഴും ഹാജര്‍ബുക്കില്‍ ഒപ്പിടാന്‍ താന്‍ മറന്നിട്ടുണ്ട്. 45 ശതമാനത്തില്‍ കൂടുതല്‍ താന്‍ സഭയില്‍ എത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Sharing is caring!