കോഴിക്കുഞ്ഞ് ഉത്പാദനത്തില്‍ മലപ്പുറം ജില്ലയില്‍ നടക്കാനിരിക്കുന്നത് വന്‍ കുതിച്ചു ചാട്ടം

കോഴിക്കുഞ്ഞ് ഉത്പാദനത്തില്‍ മലപ്പുറം ജില്ലയില്‍ നടക്കാനിരിക്കുന്നത് വന്‍ കുതിച്ചു ചാട്ടം

മലപ്പുറം: ആതവനാട് ജില്ലാ പൗള്‍ട്രി ഫാമില്‍ പുതിയ ഹാച്ചറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജില്ലയില്‍ കോഴിക്കുഞ്ഞ് ഉത്പാദനത്തില്‍ നടക്കാനിരിക്കുന്നത് വന്‍ കുതിച്ചു ചാട്ടം. നിലവില്‍ മലമ്പുഴയിലെ പൗള്‍ട്രി ഫാമില്‍ നിന്നും കൊണ്ടു വരുന്ന കുഞ്ഞുങ്ങളെ വളര്‍ത്തി ആവശ്യക്കാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുകയായിരുന്നു രീതി. വര്‍ഷത്തില്‍ 40,000-ത്തോളം കോഴികളെ മാത്രമേ ഇപ്രകാരം വിതരണം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ആതവനാട്ടെ ഫാമില്‍ പുതിയ ഹാച്ചറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ വര്‍ഷത്തില്‍ 7.2 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയും.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാച്ചറിക്കായി കെട്ടിടം നിര്‍മിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഹാച്ചറി യന്ത്രങ്ങളും സജ്ജീകരിച്ചു. വൈദ്യുതി മുടക്കം ഫാമിനെ ബാധിക്കാതിരിക്കാന്‍ ജനറേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തി. ജലക്ഷാമം പരിഹരിക്കുന്നതിനായി 10 ലക്ഷം രൂപ ചെലവഴിച്ച് കുളവും നിര്‍മിച്ചിട്ടുണ്ട്. 6.5 ലക്ഷം രൂപ ചെലവില്‍ ലബോറട്ടിയും സ്ഥാപിച്ചു. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനായി എട്ട് പുതിയ ഷെഡുകളും സ്ഥാപിച്ചു.
1977 ലാണ് ആതവനാട് കഞ്ഞിപ്പുരയില്‍ ദേശീയപാതയോരത്ത് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. 7.75 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാമിന്റെ മേല്‍നോട്ടം 1995 ല്‍ ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചു. ഫാമിലെ ദൈനം ദിന കാര്യങ്ങളും പുരോഗമനത്തിനാവശ്യമായ ഇടപെടലും ജില്ലാ പഞ്ചായത്താണ് നടത്തുന്നത്. ഫാമിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇതിനകം 2.8 കോടി രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചിട്ടു ണ്ട്.

Sharing is caring!