തിരൂരിലെ ടിക്ക് ടോക്ക് ചലഞ്ചും സംഘര്‍ഷവും: പോലിസ് കേസെടുത്തു അഞ്ച് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കി

തിരൂരിലെ ടിക്ക് ടോക്ക് ചലഞ്ചും സംഘര്‍ഷവും:  പോലിസ് കേസെടുത്തു അഞ്ച് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കി

തിരൂര്‍: ടിക്ക് ടോക്ക് ചലഞ്ചിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പോലിസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പരുക്കേറ്റ് ചികിത്സ തേടിയവരില്‍ നിന്നും കോളജിലെ അധ്യാപകരുടെയും മറ്റ് വിദ്യാര്‍ഥികളുടെയും മൊഴി തിരൂര്‍ പോലിസ് രേഖപ്പെടുത്തി. ഇതിനിടെ ആക്രമണത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ഥികളെ കോളജ് മാനേജ്‌മെന്റ് പുറത്താക്കി. തിരൂര്‍ കോ ഓപ്പറേറ്റീവ് കോളജ് പരിസരത്ത് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാകുകയും കോളജ് പരിസരത്തെ കടയിലെ ജോലിക്കാരിയായ സ്ത്രീ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച പകല്‍ 11ഓടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശവാസികളില്‍ ചിലരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. താനൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ നാട്ടില്‍ നിന്ന് 25ലധികം വരുന്ന സംഘവുമായി എത്തി കമ്പിയും ക്രിക്കറ്റ് സ്റ്റംബും ഉപയോഗിച്ച് കോളജ് പരിസരത്ത് തമ്പടിച്ചവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലിസ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച താനൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളെ കോളജ് പരിസരത്ത് സ്ഥിരമായി തമ്പടിക്കുന്നവര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് തിരിച്ചും ആക്രമണമുണ്ടായതെന്നും പോലിസ് പറഞ്ഞു. ആക്രമണം നടത്തിയവര്‍ പൊലിസെത്തിയപ്പോഴേക്കും ഓടിരക്ഷപ്പെട്ടിരുന്നു. ആക്രമണത്തിന് നേത്യത്വം നല്‍കിയ വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്.ഐ സുമേഷ് സുധാകര്‍ വ്യക്തമാക്കി.

Sharing is caring!