കരിപ്പൂരിന് നഷ്ടമായ കാറ്റഗറി ഒമ്പത് പദവി തിരിച്ചുകിട്ടും

കരിപ്പൂരിന് നഷ്ടമായ കാറ്റഗറി ഒമ്പത് പദവി തിരിച്ചുകിട്ടും

മലപ്പുറം: ഈമാസം അഞ്ചുമുതര്‍ സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് വലിയ വിമാനത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്തവളത്തിലേക്ക് കൂടുതല്‍ വലിയ വിമാനങ്ങള്‍ സര്‍വീസിനെത്തുന്നു. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബെയ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചു. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിക്കുന്നതോടെ കരിപ്പൂരിന് നഷ്ടമായ കാറ്റഗറി ഒമ്പത് പദവി കരിപ്പൂരിന് തിരിച്ച് കിട്ടും
നടപടി വേഗത്തിലാക്കാനായി കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്തവളത്തില്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി യോഗം ചേരുകയും ചെയ്തു.
ഡിസംബര്‍ അഞ്ചിന് രാവിലെ രാവിലെ 11മുതലാണ് കരിപ്പൂരില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനം സര്‍വ്വീസ് പുനരാരംഭിക്കുന്നത്. രിപ്പൂരിലെത്തുന്ന വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. സര്‍വീസ് നടപടികള്‍ വേഗത്തിലാക്കാനായി എയര്‍ ഇന്ത്യയുടെ എംഡിയുള്‍പ്പെടെയുള്ളവരെ എം.പിമാരുടെ സംഘം കാണുകയും സംസാരിക്കുകയും ചെയ്തു. നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് ആരംഭിക്കാനാകമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. എയര്‍ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങളില്ലാത്തതാണ് തടസ്സമാവുന്നത്. ഇത് ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി.
ഹജ് എം ബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനരാംരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിലെ എം ബാര്‍ക്കേഷന്‍ പോയിന്റും കണ്ണൂര്‍ വിമാനത്താവളവും കരിപ്പൂരിനെ ബാധിക്കില്ല.80 ശതമാനം ഹാജിമാരും കരിപ്പൂരിനെ ആശ്രയിക്കുന്നവരാണ്.
വിമാനത്താവളത്തിലെ വിവിധ വികസന, സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി. വിമാനത്താവളത്തിന്റെ മുന്‍ഭാഗത്ത് 15.25 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് പാര്‍ക്കിംഗ് സൗകര്യം വികസിപ്പിക്കാനും മേലങ്ങാടി റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മ്മിക്കാനും പദ്ധതി ആ വിഷ്‌കരിച്ചു. കൂടാതെ റണ്‍വേക്ക് സമീപം 137 ഏക്കര്‍ ഏറ്റെടുത്ത് പുതിയ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തി നടത്താനും തീരുമാനിച്ചു. ടെര്‍മിനലിനകത്തും പുറത്തും യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തും. യാത്രക്കാരുടെ പ്രയാസം പരിഹരിക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കസ്റ്റംസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
ആറ് കോടി രൂപ എയര്‍പോര്‍ട്ട് സി.എസ്.ആര്‍ ഫണ്ട് ചിലവഴിച്ച് ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നു വിമാനത്താവളത്തിലേക്കു കുടി വെള്ളമെത്തിക്കുന്ന പദ്ധതിയില്‍ ബാക്കി വരുന്ന തുക ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭയും പുളിക്കല്‍ പഞ്ചായത്തും ആവശ്യപ്പെട്ട ഭാഗങ്ങളില്‍ കുടിവെള്ളം എത്തിച്ച് പ്രശ്‌നം പരിഹരിക്കും.
വിമാനത്താവള കവാടത്തിനു സമീപം സ്വകാര്യ സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിന് ധാരണയായി. മുന്‍ വശത്ത് പുതുതായി ഏറ്റെടുക്കുന്നതോടൊപ്പം പ്രസ്തുത സ്ഥലത്ത് പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാനും ധാരണയായി. 85 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ജനുവരി ആദ്യവാരം ടെര്‍മിനല്‍ തുറന്നു കൊടുക്കാനും തീരുമാനിച്ചു.

Sharing is caring!