മനാഫ് വധക്കേസ് : പ്രതിയുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

മനാഫ് വധക്കേസ് : പ്രതിയുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

മഞ്ചേരി: എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയവെ ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയ രണ്ടു പ്രതികളില്‍ ഒരാളുടെ ജാമ്യം ജില്ലാ കോടതി റദ്ദ് ചെയ്തു. എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45)ന്റെ ജാമ്യമാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ വി നാരായണന്‍ റദ്ദ് ചെയ്തത്. കോടതിയില്‍ കീഴയങ്ങിയ രണ്ട് പേര്‍ക്കും ഇക്കഴിഞ്ഞ ശനിയാഴ്ച ഇതേ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ട് രണ്ട് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കണം എന്നായിരുന്നു ഒരു ഉപാധി. ഇതനുസരിച്ച് ഇന്നലെ രണ്ട് പേരും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കബീറിന്റെ പാസ്‌പോര്‍ട്ടില്‍ ജാബിര്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പേര് പിന്നീട് മാറ്റിയതാണെന്നും ഇതിന് ഗസറ്റ് രേഖയുണ്ടെന്നുമുള്ള കബീറിന്റെ വാദം പരിഗണിക്കാതെ കോടതി ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു. മറ്റൊരു പ്രതിയായ നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) ന് കോടതി ജാമ്യം നല്‍കി.
ഇരുവരും നല്‍കിയ ജാമ്യ ഹര്‍ജി നേരത്തെ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. വീണ്ടും ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും ഇത് മറച്ചുവെച്ചാണ് ജില്ലാ കോടതിയെ സമീപിച്ചതെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്.
1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വെച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. നിലവില്‍ എം എല്‍ എയായ പി വി അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. എന്നാല്‍ ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറുമാറിയതിനെ തുടര്‍ന്ന് 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഇനി ഈ കേസില്‍ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നീ പ്രതികളാണ് പിടിയിലാകാനുള്ളത്. വിദേശത്തു കഴിയുന്ന ഇവരെ അറസ്റ്റു ചെയ്യുന്നതിന് അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.

Sharing is caring!